Monday, 30 January 2012

മുഹമ്മദും ന്യായപ്രമാണവും (ഭാഗം- 6)


                                മുഹമ്മദും ന്യായപ്രമാണവും (ഭാഗം- 6)
                                      
                                                          അനില്‍ കുമാര്‍ വി. അയ്യപ്പന്‍ 

6) നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക. (പുറപ്പാട്. 20:12)

     ഈ കല്‍പന പൌലോസ് അപ്പൊസ്തലനും നല്‍കുന്നുണ്ട് "കുഞ്ഞുങ്ങളെ, നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവില്‍ അനുസരിപ്പിന്‍; അത് ന്യായമല്ലോ" ( എഫെസ്യര്‍ 6:1). മുഹമ്മദ്‌ ജനിക്കുന്നതിനു മുമ്പേ പിതാവും ഏഴു വയസ്സുള്ളപ്പോള്‍ മാതാവും ഇഹലോക വാസം വെടിഞ്ഞതിനാല്‍ ഈ അഞ്ചാം കല്‍പന അനുസരിക്കാനോ നിഷേധിക്കാനോ അദ്ദേഹത്തിനു അവസരം കിട്ടിയില്ല. 

7) കൊല ചെയ്യരുത്. (പുറപ്പാട് 20:13)

     കൊല ചെയ്യരുത് എന്ന് പറഞ്ഞിരിക്കുന്നത് കുറ്റവാളികള്‍ക്കുള്ള വധശിക്ഷയെ അല്ല, കൊലപാതകത്തെയാണ് എന്ന് പ്രത്യേകം മനസ്സിലാക്കണം. ഒരാള്‍ ചെയ്യുന്ന കുറ്റത്തിന്‍റെ തീവ്രതയനുസരിച്ചു  വധശിക്ഷ വരെ നല്‍കാന്‍ പഴയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കണ്ണിനു കണ്ണ്; പല്ലിനു പല്ല്; രക്തത്തിന് രക്തം; ജീവന് ജീവന്‍ എന്നതായിരുന്നു ന്യായപ്രമാണത്തിന്‍റെ നീതി. "കുറ്റമില്ലാത്ത മനുഷ്യരക്തം ചൊരിയുന്നതിനെയാണ്" ബൈബിള്‍ കൊലപാതകം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. 

    ദൈവത്തിന്‍റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍ എന്ന് ദൈവവചനത്തില്‍ പറയുന്ന ദാവീദ് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞപ്പോള്‍ മുഖപക്ഷം കൂടാതെ അതിനും ശിക്ഷ വിധിച്ച ദൈവമാണ് ബൈബിളിലെ യഹോവ. എന്നാല്‍ ഖുറാനിലെ അല്ലാഹു അങ്ങനെയല്ല. ഒരു സംഭവം ഹദീസില്‍ നിന്ന് പരിശോധിക്കാം:

സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 1754: 

  "സലമത്ത്ബ്നുല്‍ അക്വഅ നിവേദനം: ഞങ്ങള്‍ നബിയോടൊപ്പം ഹവാസിന്‍ ഗോത്രക്കാരോട് യുദ്ധം ചെയ്തു. ഞങ്ങള്‍ റസൂലിന്‍റെ   കൂടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അവിടെ ഒരു ചുവന്ന ഒട്ടകപ്പുറത്ത് വന്നു ഒട്ടകത്തെ മുട്ട് കുത്തിച്ചു. എന്നിട്ട് തന്‍റെ ഭാണ്ഡത്തില്‍ നിന്ന് ഒരു കയറെടുത്തു ഒട്ടകത്തെ ബന്ധിച്ചു. പിന്നെ ആളുകളോടൊപ്പം ഭക്ഷണം കഴിക്കാന്‍ മുന്നോട്ടു വന്നു. അദ്ദേഹം (ഞങ്ങളെ) നോക്കാന്‍ തുടങ്ങി. ഞങ്ങളില്‍ ദുര്‍ബ്ബലരും വാഹനം കുറവുള്ളവരുമുണ്ട്. ഞങ്ങളില്‍ ചിലര്‍ നടക്കുന്നവരായിരുന്നു. അതിവേഗതയില്‍ അയാള്‍ നടന്നു. അയാള്‍ ഒട്ടകത്തിന്‍റെയടുത്തു ചെന്നു. അതിന്‍റെ ബന്ധനമഴിച്ചു. പിന്നെ അതിനെ മുട്ട് കുത്തിച്ചു അതിന്‍റെ പുറത്തു ഇരുന്നു. അതിനെ തെളിച്ചു. ഒട്ടകം അദ്ദേഹത്തെയുമായി വേഗത്തില്‍ പോയി. അയാളെ മറ്റൊരാള്‍ ഒരു കറുത്ത പെണ്ണൊട്ടകപ്പുറത്ത് കയറി പിന്തുടര്‍ന്നു. സലമത്ത് പറയുന്നു: 'ഞാനും അതിവേഗതയില്‍ പുറപ്പെട്ടു. ഞാന്‍ പെണ്ണൊട്ടകത്തിന്‍റെ പിന്‍ഭാഗത്തായിരുന്നു. ഞാന്‍ മുന്നോട്ടു ഗമിച്ചു അയാളുടെ ഒട്ടകത്തിന്‍റെ പുറകിലെത്തി. പിന്നെയും മുന്നോട്ടു നീങ്ങി. (അയാളുടെ) ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ചു ഒട്ടകത്തെ മുട്ടുകുത്തിച്ചു. അയാള്‍ നിലത്തു കാലൂന്നിയപ്പോള്‍ ഞാന്‍ വാള്‍ ഊരി അയാളുടെ തലയ്ക്കു വെട്ടി. അയാള്‍ താഴെ വീണു. പിന്നെ ഞാന്‍ ഒട്ടകത്തെ തെളിച്ചു നടന്നു. അതിന്‍റെ പുറത്തു ഒട്ടകക്കട്ടിലും ആയുധവുമുണ്ടായിരുന്നു. ആ സമയത്ത് നബി എന്നെ സ്വീകരിച്ചു. കൂടെ ജനങ്ങളും. നബി ചോദിച്ചു: "ആരാണ് അയാളെ കൊന്നത്?" ആളുകള്‍ പറഞ്ഞു: "ഇബ്നുല്‍ അക്വഅ" നബി പറഞ്ഞു: "എല്ലാ ഉപകരണങ്ങളും അദ്ദേഹത്തിനാണ്."

  മുഹമ്മദിന്‍റെയും  അനുയായികളുടെയും സ്വഭാവം എപ്രകാരമുള്ളതായിരുന്നു എന്ന് ചിന്താശേഷി നശിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് ഈ ഹദീസ് വായിച്ചാല്‍ മനസ്സിലാകും. നിരപരാധിയായ ഒരു വഴി പോക്കനെ കാരണം കൂടാതെ വധിച്ചു അയാളുടെ വസ്തു വകകള്‍ തട്ടിയെടുക്കുന്നവരും ഇസ്ലാമിക ലോകത്ത് ആദരിക്കപ്പെടുന്നത് കാണുമ്പോള്‍ അല്ലാഹുവിന്‍റെ ധാര്‍മ്മിക ബോധം എപ്രകാരമുള്ളതെന്നും പിടികിട്ടുന്നു. ആ മനുഷ്യന്‍ ചെയ്ത തെറ്റെന്താണ്? മുസ്ലിം സൈന്യം വാഹന മൃഗങ്ങളില്ലാതെ സഞ്ചരിക്കുമ്പോള്‍ സ്വന്തമായി ഒരു ഒട്ടകം അയാളുടെ കൈവശമുണ്ടായിപ്പോയതോ? അതോ ദൈവത്തിന്‍റെ പ്രവാചകന്‍ എന്നവകാശപ്പെട്ടു നടക്കുന്നയാളുടെ അടുത്തു ജീവന് ഭീഷണിയുണ്ടാകില്ല എന്ന് വിശ്വസിച്ചു വഴിയാത്രക്കിടയില്‍ മുഹമ്മദിന്‍റെയും കൂട്ടരുടെയും അരികെ നിര്‍ഭയനായി എത്തിപ്പെട്ടതോ ? സലമത്ബ്നുല്‍ അക്വഅ ചെയ്ത ദുഷ്പ്രവൃത്തിക്ക് തക്ക ശിക്ഷ കൊടുക്കേണ്ടതിനു പകരം അയാള്‍ക്ക്‌ കൊല്ലപ്പെട്ടവന്‍റെ  മുതല്‍ കൊടുക്കുകയാണ് കാരുണ്യത്തിന്‍റെ  പ്രവാചകന്‍ ചെയ്തത്



ഇതുപോലെയുള്ള ഹദീസുകള്‍ ഇനിയുമുണ്ട്. കുറ്റമില്ലാത്ത രക്തം ചിന്തുന്ന കാര്യത്തില്‍ കാരുണ്യത്തിന്‍റെ പ്രവാചകനും അനുയായികള്‍ക്കും യാതൊരു മന:സാക്ഷിക്കുത്തും ഉണ്ടായിരുന്നില്ലെന്ന് ആ ഹദീസുകള്‍ നമ്മോടു പറയുന്നു. 

മുഹമ്മദിന്‍റെ ആദ്യ ജീവചരിത്രമായ ഇബ്നു ഇസഹക്കിന്‍റെ  'സീറാ റസൂല്‍ അള്ളാ' (അല്ലാഹുവിന്‍റെ ദൂതന്‍റെ ജീവചരിത്രം എന്നാണു സീറാ റസൂല്‍ അള്ളാ എന്നതിന്‍റെ അര്‍ത്ഥം. ആദ്യമായി പുസ്തക രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീസ് ആയ 'സ്വഹീഹുല്‍ ബുഖാരി'യേക്കാള്‍ 125 വര്‍ഷം മുമ്പേ രചിക്കപ്പെട്ടതാണ് സീറാ റസൂല്‍ അള്ളാ.) പരിശോധിച്ചാല്‍ കിട്ടുന്ന വിവരങ്ങള്‍ നമ്മെ അമ്പരപ്പിക്കുന്നതാണ്. ബദര്‍ യുദ്ധത്തില്‍ മക്കയിലുള്ള അറബികള്‍ മുസ്ലിങ്ങളുടെ കയ്യാല്‍ കൊല്ലപ്പെട്ടതറിഞ്ഞപ്പോള്‍ മുഹമ്മദിനെതിരെ ആക്ഷേപഹാസ്യം നിറഞ്ഞ കവിതകള്‍ എഴുതിയതിനു, അബു അഫാക് എന്ന് പേരുള്ള 120 വയസ്സായ ഒരു യെഹൂദാ വൃദ്ധനെ, രാത്രിയില്‍ അയാള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുഹമ്മദിന്‍റെ നിര്‍ദ്ദേശ പ്രകാരം സാലിം ഇബ്നു ഉമയ്ര്‍ എന്ന സ്വഹാബി വധിച്ച കാര്യം സീറാ റസൂല്‍ അള്ളായില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (Ibn Ishaq, Sira Rsool Allah, transilated by Alfred Guillumi, page 675) ഇബ്ന്‍ സഅദിന്‍റെ 'കിത്താബ് അല്‍ തബാഖത്ത്  അല്‍ കബീര്‍, വാല്യം 2, പേജ് 31; അലി ദസ്തിയുടെ "23 years, A Study of the prophetic carreer of muhammad"  പേജ് 3 എന്നിവിടങ്ങളിലും ഈ സംഭവം വിവരിച്ചിട്ടുണ്ട്. 

   
 അബു അഫാക് ഒരിക്കലും മുഹമ്മദിന്‍റെ ജീവന് ഭീഷണിയായിരുന്നില്ലെന്നോര്‍ക്കണം. മക്കയിലെ അറബികളോടുണ്ടായിരുന്ന സ്നേഹത്തിന്‍റെയും സൌഹൃദത്തിന്‍റെയും  പേരില്‍ അവരുടെ കൊലയാളികളെ തന്‍റെ കവിതകളിലൂടെ ആക്ഷേപിച്ചു എന്ന കുറ്റമല്ലാതെ വേറെ ഒന്നും അയാള്‍ ചെയ്തിട്ടില്ല. തന്‍റെ സുഹൃത്തുക്കളെ വധിച്ചയാളെ പുകഴ്ത്തിക്കൊണ്ട്‌ അയാള്‍ കവിതകള്‍ രചിക്കണമായിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്? 

  അതിനു ശേഷമുണ്ടായ സംഭവങ്ങള്‍ മുകളില്‍ പറഞ്ഞ മൂന്നു പുസ്തകങ്ങളിലും നല്‍കിയിട്ടുണ്ട്. അത് മറ്റൊരു കൊലപാതകത്തിന്‍റെ വിവരണമാണ്. അതും ചുരുക്കി വിവരിക്കാം:

    അബു   അഫാകിന്‍റെ  കൊലപാതകത്തിനോടുള്ള പ്രതിഷേധമായി മറ്റൊരു യെഹൂദാ കവയത്രിയായ അസ്മ ബിന്ദ് മര്‍വാന്‍ എന്ന യുവതി മുഹമ്മദിനെതിരെ ഒരു കവിത രചിച്ചു. ഈ കവിതയിലൂടെ ഇസ്ലാമിന്‍റെ പ്രവാചകനെ വധിക്കാന്‍ അവള്‍ ആഹ്വാനം ചെയ്തു. ഈ വിവരം മുഹമ്മദിന്‍റെ ചെവിയിലെത്തിയപ്പോള്‍ അസ്മ ബിന്ദ് മര്‍വാനെ വധിക്കാന്‍ ഉമയ്ര്‍ ബിന്‍ അദിയ് അല്‍ ഖാത്തമിയെ പ്രവാചകന്‍ അയച്ചു. അസ്മക്ക് ചെറിയ അഞ്ചു ആണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. ഉമയ്ര്‍ രാത്രിയില്‍ അസ്മയുടെ വീട്ടില്‍ ചെന്നപ്പോള്‍ നാല് ആണ്‍ കുട്ടികള്‍ അസ്മയുടെ ഇടത്തും വലത്തും ഇളയ കുട്ടി പാല്‍ കുടിച്ചു കൊണ്ട് അസ്മയുടെ മാറിടത്തില്‍ ഉറങ്ങിപ്പോയിരുന്നു. നല്ല ഉറക്കത്തിലായിരുന്ന അസ്മയുടെ മാറിടത്തില്‍ നിന്ന് കുഞ്ഞിനെ മാറ്റിയ ശേഷം ഉമയ്ര്‍ തന്‍റെ വാള്‍ അസ്മയുടെ നഗ്നമായ മാറിടത്തില്‍ കുത്തിയിറക്കുകയും അത് അവളുടെ മുതുകു തുളച്ചു പുറത്തു വരികയും ചെയ്തു. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു കരയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുമ്പിലിട്ടു അവരുടെ അമ്മയെ കൊന്നു കളഞ്ഞതിന് ശേഷം ഉമയ്ര്‍ രാവിലെ തന്നെ പ്രവാചകന്‍റെ മുമ്പില്‍ ഹാജരായി അസ്മയെ വധിച്ച കാര്യം അറിയിച്ചു. പ്രവാചകന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു: "അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും സഹായിച്ച ഒരാളെ കാണാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ഉമയ്ര്‍ ബിന്‍ അദിയ് അല്‍ ഖാത്തമിയെ നോക്കിക്കൊള്ളട്ടെ

     അസ്മയും മുഹമ്മദിന്‍റെ ജീവന് ഒരു ഭീഷണിയായിരുന്നില്ല. അബു അഫക്കും അസ്മയും യാതൊരു വിധ അധികാര ശ്രേണിയിലും ഉള്‍പ്പെട്ടവരല്ല. അവര്‍ മദീനയില്‍ താമസിക്കുന്നവര്‍ പോലുമായിരുന്നില്ല. അബു അഫാക്കിന്‍റെയും അസ്മയുടെയും ഭവനത്തില്‍ നിന്ന് രാത്രി മുഴുവന്‍ യാത്ര ചെയ്താണ് കൊലയാളി മുഹമ്മദിനടുത്തെത്തുന്നത്. അത്ര ദൂരത്തിലായിരുന്നു അവരുടെ ഗോത്രങ്ങള്‍ താമസിച്ചിരുന്നത്. അവരുടെ കവിതകള്‍ മുഹമ്മദിന് അനിഷടകരമായിരുന്നെങ്കില്‍ അവരുടെ ഗോത്രത്തലവന്മാരോട് പറഞ്ഞു അവരെ ശിക്ഷിപ്പിക്കണമായിരുന്നു. അല്ലാതെ, 120 വയസുള്ള ഒരു പടു വൃദ്ധനെയും  5 മക്കളുടെ മുമ്പിലിട്ടു അവരെ അമ്മയെയും ഇരുട്ടിന്‍റെ മറവില്‍ വെട്ടിക്കൊല്ലിക്കുന്നതാണോ പ്രവാചക ധര്‍മ്മം? ഇനി അവര്‍ ചെയ്യുന്നത് ശരിയല്ലെങ്കില്‍ അല്ലാഹുവിനു അവരുടെ ജീവനെടുത്താല്‍ മതിയായിരുന്നല്ലോ, അങ്ങനെയാണെങ്കില്‍ മുഹമ്മദിനെ ആരും കുറ്റപ്പെടുത്തുകയുമില്ലായിരുന്നു. പക്ഷെ, ഒരു ജീവനെടുക്കാനുള്ള ശക്തി പോലും അല്ലാഹുവിനു ഇല്ലാതിരിക്കുന്നത് കൊണ്ടാണ് അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും സഹായിക്കാന്‍ ഇന്നും ഉമയ്ര്‍ ബിന്‍ അദിയ് അല്‍ ഖാത്തമിമാര്‍ ആവശ്യമായി വരുന്നത്.       
     തീര്‍ന്നില്ല, ഇനിയുമുണ്ട് ഇത്തരം വാദങ്ങള്‍ അനേകം. വിസ്താരഭയത്താല്‍ ചുരുക്കി വിവരിക്കാം സംഭവങ്ങള്‍.

1) മുഹമ്മദ്‌ മെക്കയിലായിരുന്ന സമയത്ത് പേര്‍ഷ്യയിലെ രാജാക്കന്മാരുടെയും യുദ്ധവീരന്മാരുടെയും കഥകള്‍ പറഞ്ഞിരുന്ന അല്‍- നദര്‍ ബിന്‍ ഹാരിത്ത് എന്നൊരാള്‍ ഉണ്ടായിരുന്നു. ഓരോ കഥ പറഞ്ഞു തീരുമ്പോഴും അയാള്‍ പറയും: 'മുഹമ്മദും ഇത് പോലെ തന്നെയുള്ള കഥകളാണ് പറയുന്നത്. എന്നില്‍ നിന്ന് കേട്ട കഥകളാണ് മുഹമ്മദ്‌ കോപ്പിയടിച്ചു പലപ്പോഴും ദൈവ വചനമാണെന്ന് പറഞ്ഞു അവതരിപ്പിക്കുന്നത്‌ . 'ഈ ആരോപണങ്ങളെക്കുറിച്ച് ഖുറാന്‍ പറയുന്നത് നോക്കുക: 'സത്യനിഷേധികള്‍ പറഞ്ഞു: "ഇത് (ഖുറാന്‍ ) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിനു സഹായിചിട്ടുമുണ്ട്". എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ് ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്. "ഇത് പൂര്‍വ്വന്മാരുടെ കെട്ടുകഥകള്‍ മാത്രമാണ്, ഇവന്‍ ഇത് എഴുതി വെച്ചിരിക്കുന്നു. എന്നിട്ടത് രാവിലെയും വൈകുന്നേരവും അവനു വായിച്ചു കേള്‍പ്പിക്കപ്പെടുന്നു" എന്നും അവര്‍ പറഞ്ഞു' (സൂറ.25:4,5) (സൂറ.68:15; 83:13; 52:33 ഇത്യാദി  ഭാഗങ്ങളിലും മുഹമ്മദിന്‍റെ സമകാലീനരുടെ ഇതു പോലെയുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.) 

     എന്തായാലും ബദര്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്‍ നദറും ഉണ്ടായിരുന്നു. യുദ്ധത്തടവുകാരുടെ ബന്ധുക്കളില്‍ നിന്ന് വലിയ തുക മോചനദ്രവ്യമായി വാങ്ങി തടവുകാരെ മുഹമ്മദ്‌ വിട്ടയച്ചു. പക്ഷെ, അല്‍ നദറിനെ കണ്ടപ്പോള്‍, അവന്‍ വലിയ തുക നല്‍കാമെന്നേറ്റിട്ടും മുഹമ്മദ്‌ സമ്മതിച്ചില്ല. തിരികെ മദീനയിലേക്കുള്ള യാത്രയില്‍ മുഹമ്മദിന്‍റെ നിര്‍ദ്ദേശപ്രകാരം അല്‍ നദറിന്‍റെ തല മുഹമ്മദിന്‍റെ മരുമകന്‍ അലി വെട്ടിക്കളഞ്ഞു. (Ibn Ishaq, പേജ് 136,163, 181, 308)

2) അല്‍ നദറിന്‍റെ അവസ്ഥ തന്നെയാണ് ഉഖ്ബ ബിന്‍ അബു മുവൈദിനുമുണ്ടായത്. അദ്ദേഹവും മുഹമ്മദിനെ പരിഹസിച്ചു കൊണ്ട് ഗാനങ്ങള്‍ എഴുതിയിരുന്ന ആളായിരുന്നു. അദ്ദേഹവും ബദര്‍ യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ടു. അല്‍ നദറിനെപ്പോലെത്തന്നെ, മോചനദ്രവ്യ വാഗ്ദാനം മുഹമ്മദ്‌ തള്ളിക്കളഞ്ഞു; തല കൊയ്യാന്‍ ഉത്തരവിട്ടു. ഉഖ്ബ വേദനയോടെ ചോദിച്ചു: "ഇനി എന്‍റെ കുഞ്ഞുങ്ങളെ ആരു നോക്കും, മുഹമ്മദേ?"  "നരകം!" അല്ലാഹുവിന്‍റെ ദൂതന്‍ മറുപടി പറഞ്ഞു. അടുത്ത നിമിഷം സ്വഹാബികളിലൊരാളുടെ  വാള്‍ ഉഖ്ബയുടെ കഴുത്തില്‍ പതിച്ചു (Ibn Ishaq, പേജ് 308. സ്വഹീഹ് ബുഖാരിയും മുസ്ലിമും ഈ സംഭവം വിവരിക്കുന്നുണ്ട്. ഇബ്നു ഇസഹാക്കിന്‍റെ റിപ്പോര്‍ട്ടില്‍ മുഹമ്മദ്‌ അവരുടെ ശവക്കുഴിയിലേക്ക് നോക്കി അല്‍ നദറിന്‍റെയും ഉഖ്ബയുടെയും ശവശരീരങ്ങളെ പരിഹസിക്കുന്ന രംഗങ്ങളുണ്ട്). ബദര്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടവരില്‍ ഈ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരെയും മോചനദ്രവ്യം വാങ്ങി മുഹമ്മദ്‌ വിട്ടയച്ചു എന്ന് കൂടി ഓര്‍ക്കണം! 

    ഇനിയുള്ള കൊലപാതകങ്ങളുടെ ചരിത്രം പല സന്ദര്‍ഭങ്ങളിലായി ഈ ലേഖന പരമ്പരയില്‍ പറയുന്നത് കൊണ്ട് ഇപ്പോള്‍ ഇവിടെ ഉദ്ധരിക്കുന്നില്ല. ഈ കൊല്ലപ്പെട്ടവരെല്ലാം തന്നെ മുഹമ്മദിനെ വിമര്‍ശിച്ചുകൊണ്ട് ഗാനങ്ങളോ  കവിതകളോ രചിച്ചവരാണ്. വിമര്‍ശനങ്ങളോടുള്ള മുഹമ്മദിന്‍റെ അസഹിഷ്ണുത എത്രത്തോളമുണ്ടെന്നു മനസ്സിലാക്കാന്‍ ഇതു നമ്മെ സഹായിക്കും. മുഹമ്മദിന്‍റെ അനുയായികളായ ഇന്നത്തെ മുസ്ലിം ഭരണാധികാരികളുടെയും സ്വഭാവം മുഹമ്മദിനു തുല്യമാണെന്ന് മനസ്സിലാക്കാന്‍ അറബി-ആഫ്രിക്കന്‍ നാടുകളിലേക്ക് നോക്കിയാല്‍ മതി. സദ്ദാം ഹുസൈന്‍, മുഅമ്മര്‍ ഗദ്ദാഫി, സഅദ് അല്‍ ബാഷര്‍, ആയത്തുല്ലാ ഖൊമൈനി, സൈനുല്‍ ആബിദീന്‍, ഹോസ്നി മുബാറക് തുടങ്ങി ഇഷ്ടം പോലെ ഉദാഹരണങ്ങള്‍; ഈ ക്രൂരന്മാരായ ഏകാധിപതികള്‍ക്ക് വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതാ മനോഭാവം അവരുടെ മാതൃകാ പുരുഷനില്‍ നിന്നല്ലാതെ വേറെ എവിടെ നിന്നാണ് കിട്ടിയത്? ഇന്നത്തെ ദാവാ പ്രസംഗകര്‍ അവതരിപ്പിക്കുന്നത്‌ പോലെയല്ല മുഹമ്മദിന്‍റെയും സ്വഹാബികളുടെയും സ്വഭാവം എന്ന് ആദ്യകാല മുസ്ലിം ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ നിങ്ങള്‍ക്കും പിടികിട്ടും.                  

  ( ഇക്കഥകളൊന്നും  പരിഷ്കൃത മനുഷ്യര്‍ അറിയരുതെന്ന ആഗ്രഹത്താലാണ് ഈ ഹദീസുകളും സീറകളും ഇവര്‍ സമ്പൂര്‍ണ്ണ രൂപത്തില്‍ മലയാളത്തിലോ മറ്റു ഭാഷകളിലെക്കോ പരിഭാഷപ്പെടുത്താത്തത്. അറബിയില്‍ തന്നെ ഇതെല്ലാം വായിച്ചു മനസ്സിലാക്കാന്‍ എത്ര പേര്‍ക്ക് കഴിയും? ഹദീസുകള്‍ മാത്രമല്ല, ഖുറാനും മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിനെ വിലക്കുന്നതിന്‍റെ കാരണം ഇതു തന്നെ. മുഹമ്മദി ന്‍റെ വാക്കുകള്‍ തന്നെ അതിനു തെളിവ്. സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ 94ല്‍ ഇങ്ങനെ കാണുന്നു: " നിങ്ങള്‍ ഖുര്‍ആനുമായി യാത്ര ചെയ്യരുത്. ശത്രു അതു കൈക്കലാക്കുന്നതിനെക്കുറിച്ച് ഞാന്‍ നിര്‍ഭയനല്ല." അബു അയ്യൂബ് പറഞ്ഞു: "ശത്രു അത് കൈവശപ്പെടുത്തി അതുമായി നിങ്ങളോട് തര്‍ക്കിക്കും." ഹദീസ് നമ്പര്‍ 94-ല്‍ 'ശത്രു രാജ്യത്തേക്ക് ഖുരാനുമായി യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുന്നു' എന്ന് കൂടിയുണ്ട്. ശത്രുക്കളുടെ ചോദ്യത്തിന് മുന്നില്‍ ഖുറാന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന കാര്യം-ചിന്താ ശേഷിയില്ലാത്ത അറബികളെ പറഞ്ഞു പറ്റിച്ചത് പോലെ പരിഷ്കൃത മനുഷ്യരെ പറഞ്ഞു വശീകരിക്കാന്‍ കഴിയില്ലെന്ന കാര്യം തന്നെ-മുഹമ്മദ്‌ നല്ലവണ്ണം മനസ്സിലാക്കിയിരുന്നു എന്നതിന് ഈ ഹദീസ് നല്ലൊന്നാന്തരം തെളിവാണ്. 'അന്ത്യപ്രവാചകനിലൂടെ മുഴുലോകത്തിനും വേണ്ടി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍' എന്നൊക്കെ ഇന്നത്തെ ദാവാ പ്രസംഗകര്‍ വാചാടോപമടിച്ചാലും മുഹമ്മദ്‌ അത് അറബികള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നാണ് വിശ്വസിച്ചിരുന്നത്. 

    ഇതു ബൈബിളുമായി ഒന്ന് താരതമ്യ പ്പെടുത്തി നോക്കണം. ലോകത്തെ നൂറു കണക്കിന് ഭാഷകളില്‍ ലിപി ഉണ്ടാക്കിയത് ക്രിസ്ത്യന്‍ മിഷനറിമാരാണ്. ബൈബിള്‍ ആ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ വേണ്ടിയായിരുന്നു അത്. നമ്മുടെ മലയാള ഭാഷയില്‍ ത്തന്നെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം രചിച്ചത് ജര്‍മ്മനിയില്‍ നിന്ന് കേരളത്തിലെത്തി മലയാളം പഠിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്ന മിഷനറിയാണ്. ഇവിടെയുള്ള അന്നത്തെ സാഹിത്യത്തമ്പുരാക്കന്മാര്‍ സംസ്കൃതത്തിലും മണിപ്രവാളത്തിലും മാത്രം സാഹിത്യ രചന നടത്തിക്കൊണ്ടി രുന്നപ്പോള്‍ - മലയാള ത്തിലെഴുതുന്നത് അധ:കൃത സാഹിത്യമായി പരിഗണിക്കപ്പെട്ടു കൊണ്ടിരുന്നപ്പോള്‍ - ജെര്‍മ്മനിയില്‍ നിന്നൊരാള്‍ വന്നിട്ടാണ് മലയാളികളെ മലയാള വ്യാകരണം പഠിപ്പിച്ചത്. എന്തിനു വേണ്ടിയാണ് ഒരു പുരുഷായുസ്സു മുഴുവന്‍ ആ മനുഷ്യന്‍ മലയാള ഭാഷ പഠിക്കേണ്ടതിനു ചെലവിട്ടത്? ഉത്തരം ഒന്ന് മാത്രം. മലയാള ഭാഷയില്‍ ബൈബിള്‍ പുറത്തിറങ്ങുമ്പോള്‍, വായനക്കാരന് അര്‍ത്ഥം സുവ്യക്തമായി പിടികിട്ടണം!! ദൈവത്തിന്‍റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വേണ്ടി ക്രിസ്ത്യന്‍ മിഷനറിമാര്‍ ലോകത്തിന്‍റെ പല കോണുകളില്‍ ഭാഷകള്‍ക്ക് ലിപിയുണ്ടാക്കാനും വ്യാകരണ ഗ്രന്ഥങ്ങള്‍ ചമക്കാനും തങ്ങളുടെ ജീവിതം ഉഴിഞ്ഞു വെച്ചപ്പോള്‍, അല്ലാഹുവിന്‍റെ ദൂതന്‍ പറയുന്നു, 'ഈ സന്ദേശം ശത്രുക്കളുടെ കയ്യില്‍ എത്തിപ്പെടുന്നതിനെക്കുറിച്ച് ഞാന്‍ ഭയമുള്ളവനാണ്' എന്ന്. ഈ ചരിത്ര വസ്തുതയെ മൂടി വെച്ചിട്ടാണ് ഇന്നത്തെ ദാവാ പ്രസംഗകര്‍ "ഖുര്‍ആന്‍ മുഴു ലോകത്തിനും വേണ്ടിയുള്ള സന്ദേശമാണ്" എന്ന് നിര്‍ലജ്ജം ഗീര്‍വ്വാണമടിക്കുന്നത്. ഏതായാലും ഇന്‍റര്‍നെറ്റിന്‍റെ വരവോടു കൂടി വിവരങ്ങള്‍ മൂടി വെക്കാന്‍ കഴിയാതായത് ദാവാ പ്രസംഗകരെ ആകെ ബുദ്ധി മുട്ടിലാക്കുന്നുണ്ട്.)

   കുറ്റമില്ലാത്ത രക്തം ചൊരിയാന്‍ മുഹമ്മദിനും കൂട്ടാളികള്‍ക്കും യാതൊരു മടിയുമുണ്ടായിരുന്നില്ലെന്നു സീറകളില്‍ നിന്നും ഹദീസുകളില്‍ നിന്നും  ഗ്രഹിക്കാം. ആറാം പ്രമാണത്തിന്‍റെ നഗ്നമായ ലംഘനങ്ങളുടെ   ഘോഷ യാത്രകള്‍ നിങ്ങള്‍ക്കതില്‍ കാണാം . 

  കുറ്റമില്ലാത്ത മനുഷ്യരക്തം ചൊരിയുന്നതിനെയാണ് ബൈബിള്‍ കൊലപാതകം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. (തുടരും...)

Saturday, 21 January 2012

മുഹമ്മദും ന്യായപ്രമാണവും (ഭാഗം-5)


മുഹമ്മദും ന്യായപ്രമാണവും (ഭാഗം-5) 

                                              അനില്‍ കുമാര്‍. വി. അയ്യപ്പന്‍.


3) നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്. (പുറപ്പാട്. 20:7)

   മുഹമ്മദ്‌ ലംഘിക്കാത്ത ഒരു കല്പനയാണിത് എന്ന് വായനക്കാര്‍ക്ക് തോന്നിയേക്കാം. കാരണം ഈ നാമം മുഹമ്മദിന് അറിയില്ലല്ലോ. അറിയാത്ത നാമം എങ്ങനെയാണ് വൃഥാ എടുക്കുന്നത്? എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മുഹമ്മദ്‌ ഈ കല്പനയും ലംഘിച്ചു എന്ന് സത്യാന്വേഷിയായ ഒരുവന് ബോധ്യമാകും. അതിനു മുമ്പ് ഈ കല്പനയുടെ അര്‍ത്ഥം എന്താണെന്ന് നോക്കാം. 

   മഹത്തും ഭയങ്കരവും അതിശയകരവുമായ യഹോവയുടെ നാമത്തെ ഭയപ്പെടുകയും ആ നാമത്തിനു തക്ക മഹത്വം കൊടുക്കുകയും ചെയ്യുക എന്നതാണ് ഈ കല്പനയുടെ പ്രാഥമികമായ അര്‍ത്ഥം. തന്‍റെ വ്യക്തിപരമായ ലാഭത്തിനു വേണ്ടി ദൈവത്തിന്‍റെ നാമത്തെ ഉപയോഗിക്കാതിരിക്കുക എന്ന രണ്ടാമത്തെ അര്‍ത്ഥവും ആദ്യത്തേതിന് തുല്യം തന്നെ. മുഹമ്മദ്‌ ഭയപ്പെടുകയും മഹത്വം കൊടുക്കുകയും ചെയ്തത് യഹോവ എന്ന നാമത്തിനല്ല, അള്ളാഹു എന്ന നാമത്തിനാണ് എന്നതിനാല്‍ ഒന്നാമത്തെ അര്‍ത്ഥത്തില്‍ മുഹമ്മദ്‌ ഈ കല്പന ലംഘിച്ചു. ഖുറാനും  ഹദീസുകളും പരിശോധിച്ചാല്‍ രണ്ടാമത്തെ അര്‍ത്ഥത്തിലും മുഹമ്മദ്‌ ഈ കല്പന ലംഘിച്ചു എന്ന് കാണാം. ചില  തെളിവുകള്‍ പരിശോധിക്കാം:

  'അവന്‍ ഈ വേദ ഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. ഇതിനു മുമ്പ് അവന്‍ നിനക്ക് തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു' (സൂറ. 3:3) തൌറാത്തും ഇന്‍ജീലും (പഴയനിയമവും പുതിയനിയമവും) അവതരിപ്പിച്ചത് ജാതീയ ദേവനായ അല്ലാഹുവാണെന്ന് പറഞ്ഞതിലൂടെ യഥാര്‍ത്ഥത്തില്‍ അത് മനുഷ്യ വര്‍ഗ്ഗത്തിന് നല്‍കിയ യഹോവയെ അല്ലാഹുവിനോട് തുല്യനാക്കുകയാണ് മുഹമ്മദ്‌ ചെയ്തത്. ഇത് അവന്‍റെ വിശുദ്ധ നാമത്തെ ദുഷിക്കുന്ന സംഗതിയാണ്.

   മുഹമ്മദ്‌ യുദ്ധങ്ങള്‍ നടത്തുകയും ശത്രുക്കളുടെ വാസസ്ഥലവും ഭക്ഷ്യധ്യാന്യവും പിടിച്ചെടുക്കുകയും അവരെ അടിമകളാക്കി വില്‍ക്കുകയും അവരുടെ സ്ത്രീകളെ തന്‍റെ ഭാര്യമാരോ വെപ്പാട്ടിമാരോ അടിമകളോ ഒക്കെ ആക്കുകയും ചെയ്തത് 'അബ്രഹാം ആരില്‍ വിശ്വസിച്ചോ, അതേ ദൈവത്തില്‍ത്തന്നെയാണ് ഞാനും വിശ്വസിക്കുന്നത്' എന്ന് പറഞ്ഞു കൊണ്ടാണ്. കൂടാതെ യുദ്ധം ചെയ്തു കിട്ടുന്ന സ്വത്തുക്കളുടെ അഞ്ചിലൊന്ന് മുഹമ്മദിന് അവകാശപ്പെട്ടതുമായിരുന്നു (സൂറ.8:41). (യഥാര്‍ത്ഥത്തില്‍ യുദ്ധമുതല്‍ മുഴുവനും മുഹമ്മദിനും അല്ലാഹുവിനും എന്നാണു മുഹമ്മദ്‌ ആദ്യം പറഞ്ഞത് (സൂറ.8:1). എന്നാല്‍ അറബികള്‍ ഈ ആയത്തിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. അപ്പോള്‍ വരുത്തിയ മാറ്റമാണ് യുദ്ധമുതലിന്‍റെ  അഞ്ചിലൊന്ന് മതി എന്നത്!!) അബ്രഹാം വിശ്വസിച്ചിരുന്ന ദൈവം യഹോവയായിരുന്നു. തന്‍റെ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി മുഹമ്മദ്‌ അബ്രഹാമിന്‍റെ ദൈവത്തിന്‍റെ നാമം ഉപയോഗിക്കുകയായിരുന്നു.  യഹോവയായ ദൈവം മോശെ മുഖാന്തിരം നല്‍കിയ ന്യായപ്രമാണത്തിലെ മൂന്നാം കല്‍പനയും മുഹമ്മദ്‌ ലംഘിച്ചു എന്ന് സാരം!!

4) ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാന്‍ ഓര്‍ക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്‍റെ വേല മുഴുവന്‍ ചെയ്യുക.ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ വേലക്കാരനും വേലക്കാരിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതിലിനകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. (പുറ.20:8-10)

   ഇത് നാലാം കല്‍പന. 'ശബ്ബത്ത്' എന്ന പദത്തിന് 'വിശ്രമം' എന്നര്‍ത്ഥം. മനുഷ്യന്‍ ആറു ദിവസം അദ്ധ്വാനിക്കുകയും ഏഴാം ദിവസം വിശ്രമിക്കുകയും വേണം എന്ന് യഹോവ യിസ്രായേല്‍ മക്കളോട് ആവശ്യപ്പെടുന്നു. ഖുറാനില്‍ അള്ളാഹു എന്ത് പറയുന്നു എന്ന് നോക്കാം:
"അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്തു വെച്ച് കൊന്നു കളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്ക് വേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക" (സൂറ.9:5). ഖുറാന്‍ വ്യക്തമായി പറയുന്ന കാര്യം യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങള്‍ (അറബികള്‍ പണ്ട് മുതലേ ഒരു വര്‍ഷത്തിലെ നാല് മാസങ്ങള്‍ സമാധാനത്തിനായി മാറ്റി വെച്ചിരുന്നു. കച്ചവടത്തിനും മറ്റു ജീവനോപാധികള്‍ക്കും ഈ സമാധാനകാലം മരുഭൂമിയില്‍ അത്യന്താപേക്ഷിതമായിരുന്നു . റംസാന്‍ ഈ നാല് മാസങ്ങളിലോന്നാണ്.) മാത്രമാണ് വിശ്രമത്തിനായുള്ളത് എന്നാണു. വിശ്രമം എന്ന് പറഞ്ഞത് യുദ്ധത്തില്‍ നിന്നുള്ള വിശ്രമം ആണ്. ക്രയവിക്രയങ്ങള്‍ ചെയ്യുന്നതിനോ മറ്റു അദ്ധ്വാനത്തിണോ ഈ നാല് മാസത്തിലും യാതൊരു തടസ്സവുമില്ല. പിന്നെയുള്ളത് റംസാന്‍ മാസത്തിലെ നോമ്പ് ആണ്. അതില്‍ തന്നെ പകല്‍ നിഷിദ്ധമാക്കിയിരിക്കുന്നത് രാത്രി അനുവദനീയവുമാണ്. ചുരുക്കത്തില്‍ ബൈബിളില്‍ കല്പിച്ചിരിക്കുന്ന തരത്തിലുള്ള ശബ്ബത്ത് ഖുറാനില്‍ കാണാനില്ല, മുഹമ്മദ്‌ അത് അനുഷ്ടിച്ചിരുന്നില്ല, മുസ്ലിങ്ങളോട് അനുഷ്ടിക്കാന്‍ കല്പിച്ചതുമില്ല!! ശബ്ബത്ത് ഏഴാം ദിവസം അഥവാ ശനിയാഴ്ചയായിരുന്നു. എന്നാല്‍ അദ്ദേഹം മുസ്ലിങ്ങളോട് ഒന്നിച്ചുകൂടി നിസ്കരിക്കാന്‍ കല്‍പിച്ചിരുന്നത്‌ ആറാം ദിവസമായ വെള്ളിയാഴ്ചയാണ്. 

   സ്വഹിഹ് അല്‍- ബുഖാരി, വാല്യം 4, പുസ്തകം 56, ഹദീസ് നമ്പര്‍ 693-ല്‍ മുഹമ്മദ്‌ വെള്ളിയാഴ്ച ഉത്കൃഷ്ട ദിനമായി തിരഞ്ഞെടുക്കാനുള്ള കാരണം രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്: "അബു ഹുറയ്റയില്‍ നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: 'നമ്മള്‍ (മുസ്ലിങ്ങള്) ആണ് എല്ലാവരിലും അവസാനം വന്നത്. പക്ഷെ പുനരുത്ഥാന നാളില്‍ നമ്മളായിരിക്കും വേദങ്ങള്‍ ലഭിച്ചവരേക്കാള്‍ മുമ്പേ ഒന്നാമതായി എഴുന്നേല്‍ക്കുന്നത്‌. വേദക്കാര്‍ തങ്ങള്‍ക്കു ലഭിച്ച ദിവസത്തേപ്പറ്റി തര്‍ക്കത്തിലാണ്. യെഹൂദന്മാര്‍ നാളെ (ശനിയാഴ്ച) വിശുട്ദ്ധ ദിവസമായി ആചരിക്കുന്നു. ക്രിസ്ത്യാനികള്‍ അതിനു പിറ്റെന്നാളും (ഞായറാഴ്ച). നാം ഇന്ന് (വെള്ളിയാഴ്ച) അതാചരിക്കണം. കുറഞ്ഞത്‌ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും (വെള്ളിയാഴ്ച) മുസ്ലിങ്ങള്‍ തലയും ശരീരവും കഴുകമെന്നുള്ളത്‌ നിര്‍ബന്ധമായി അവന്‍റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നു."

  സ്വഹിഹ് അല്‍ ബുഖാരി, വാല്യം 1, പുസ്തകം 16, ഹദീസ് നമ്പര്‍ 1-ല്‍ പറയുന്നതനുസരിച്ച് ശനിയാഴ്ച്ചക്കും (യഹൂദന്‍റെ ദിവസം)  ഞായറാഴ്ച്ചക്കും (ക്രിസ്ത്യാനിയുടെ ദിവസം) മുമ്പേയുള്ള ദിവസം തെരഞ്ഞെടുത്തതിന്‍റെ കാരണം ഈ രണ്ടു കൂട്ടരെക്കാള്‍ മുമ്പേ മുസ്ലിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് കാണിക്കാന്‍ വേണ്ടിയാണ് എന്നുള്ളതാണ്. ചിരിക്കാന്‍ വക നല്‍കുന്ന കാരണമാണിത്. എന്തായാലും യെഹൂദന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഓരോ വിശുദ്ധ ദിവസമുണ്ട്, തങ്ങള്‍ക്കും വേണം ഒരു വിശുദ്ധ ദിവസം എന്ന ചിന്തയില്‍ നിന്നാണ് വെള്ളിയാഴ്ചയെ മുഹമ്മദ്‌ വിശുദ്ധ ദിവസമായി പ്രഖ്യാപിച്ചതെന്ന് വ്യക്തം!!

   (യെഹൂദന്മാരില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും അവരുടെ ആചാരങ്ങളെ കോപ്പിയടിച്ചു തന്‍റെ പുതിയ മതത്തില്‍ ചേര്‍ക്കുന്ന സംഭവം ഇത് ആദ്യത്തേതൊന്നുമല്ല, വേറെയും കുറേയുണ്ട്. സ്ഥല പരിമിതി മൂലം ഒരുദാഹരണം മാത്രം പറയാം. സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 13, ഹദീസ് നമ്പര്‍ 128: ഇബ്നു അബ്ബാസ്‌ നിവേദനം: നബി മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജൂദന്മാര്‍ ആശുറാ ദിനത്തില്‍ നോമ്പനുഷ്ടിക്കുന്നത് കണ്ടു. അപ്പോള്‍ നബി അവരോടു ചോദിച്ചു: 'നിങ്ങള്‍ നോമ്പനുഷ്ടിക്കുന്ന ഈ ദിവസത്തിന്‍റെ സവിശേഷത എന്താണ്?' അപ്പോള്‍ അവര്‍ പറഞ്ഞു: 'അത് മഹത്തായ ഒരു ദിനമാണ്. ഈ ദിനത്തിലാണ് അള്ളാഹു മൂസയും അദ്ദേഹത്തിന്‍റെ സമുദായത്തെയും രക്ഷപ്പെടുത്തുകയും ഫിര്‍ഔനിനേയും അവന്‍റെ സമുദായത്തെയും മുക്കി കൊല്ലുകയും ചെയ്തത്. അതിനാല്‍ മൂസ നന്ദി സൂചകമായി നോമ്പനുഷ്ടിച്ചു. അതുകൊണ്ട് ഞങ്ങളും അന്ന് നോമ്പ് എടുക്കുന്നു.' അന്നേരം നബി പറഞ്ഞു: 'എങ്കില്‍ ഞങ്ങളാണ് നിങ്ങളേക്കാള്‍   മൂസാ നബിയോട് ഏറ്റവും കടപ്പെട്ടവരും, ഏറ്റവും ബന്ധപ്പെട്ടവരും.' അങ്ങനെ നബി അന്ന് നോമ്പ് എടുക്കുകയും ജനങ്ങളോട് നോമ്പ് എടുക്കാന്‍ കല്പിക്കുകയും ചെയ്തു." (സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 13, ഹദീസ് നമ്പര്‍ 127, 129, 130, 131 എന്നിവ പരിശോധിച്ചാലും ഇതേ സംഭവങ്ങള്‍ തന്നെ കാണാം). ഇസ്ലാം രൂപം കൊണ്ട് 13 വര്‍ഷം കഴിഞ്ഞാണ് മുഹമ്മദ്‌ മദീനയിലെത്തുന്നത്. ഈ 13 വര്‍ഷവും ഇങ്ങനെയൊരു നോമ്പ് എടുക്കണമെന്ന് മുഹമ്മദിനും തോന്നിയില്ല, അള്ളാഹു കല്‍പനയും കൊടുത്തില്ല.  മോശെയുമായി രക്തബന്ധമുള്ള യഹൂദന്മാര്‍ ഒരു നോമ്പ് എടുക്കുന്നത് കണ്ടപ്പോള്‍, രക്തബന്ധമുള്ള യെഹൂദന്‍മാരേക്കാള്‍ ഞങ്ങള്‍ക്കാണ് അതില്‍ അവകാശം എന്ന് പറഞ്ഞു മുഹമ്മദ്‌ നിര്‍ലജ്ജം അതിനെ കോപ്പിയടിക്കുകയാണ് ഇവിടെ!!

ന്യായപ്രമാണമനുസരിച്ച് ശബ്ബത്ത് ലംഘിക്കുന്നവനെ കൊന്നു കളയണം (പുറ.31:14,15) മുഹമ്മദ്‌ ശബ്ബത്തിനെ ലംഘിക്കുക മാത്രമല്ല, ശബ്ബത്തിനെത്തന്നെ നീക്കം ചെയ്യാനാണ് ശ്രമിച്ചത്.

യഥാര്‍ത്ഥത്തില്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തി ഒരു വിധത്തിലും ശബ്ബത്തിനെ ഒഴിവാക്കുവാന്‍ പാടില്ലാത്തതാണ്. കാരണം മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ശബ്ബത്തിനുണ്ട്. മോശൈക ന്യായപ്രമാണത്തിന്‍റെ അടയാളമാണ് ശബ്ബത്ത്. യഹോവ അബ്രഹാമിനോട് ചെയ്ത ഉടമ്പടിയുടെ അടയാളം പരിച്ചേദന ആയിരുന്നു (ഉല്പത്തി.17:11). എന്നാല്‍ മോശെയോടു ചെയ്ത ന്യായപ്രമാണത്തിന്‍റെ അടയാളം ശബ്ബത്ത് ആണ് (പുറ.31:12-17). ഈ അടയാളം മാറ്റുവാന്‍ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തിക്ക് അനുവാദമില്ല. എന്നാല്‍ മുഹമ്മദ്‌ ആ അടയാളം മാറ്റി പകരം വെള്ളിയാഴ്ചയെന്ന പുതിയ ഒരടയാളം കൊടുക്കുകയാണ് ചെയ്തത്. ക്രിസ്ത്യാനികളായ ഞങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപക്കത്രേ അധീനരായിരിക്കുന്നത് (റോമര്‍ 6:15; യോഹ.1:17). അതുകൊണ്ട് യേശുക്രിസ്തുവില്‍ ലഭിക്കാനിരുന്ന വിശ്രമത്തിന്‍റെ (മത്തായി.11:28-30) നിഴലായ ന്യായപ്രമാണത്തിലെ   ശബ്ബത്തിലല്ല, മറിച്ചു യേശുക്രിസ്തു എന്ന യഥാര്‍ത്ഥ ശബ്ബത്തിലാണ്  ഞങ്ങള്‍ ആനന്ദം കണ്ടെത്തുന്നത് . പക്ഷെ, മോശെയുടെ ന്യായപ്രമാണത്തെ പുന:സ്ഥാപിക്കുവാന്‍ വന്നയാള്‍ എന്ന് ശ്രീ.മുഹമ്മദ്‌ ഈസാ പറയുന്ന അറേബ്യയിലെ മുഹമ്മദ്‌ ആ ന്യായപ്രമാണത്തിന്‍റെ അടയാളമായി ദൈവം കൊടുത്ത ശബ്ബത്തിനെത്തന്നെ എടുത്തു മാറ്റുകയാണ് ചെയ്തത്. ഇതിനെന്തു ന്യായീകരണമാണു  മുഹമ്മദ്‌ ഈസാക്ക്‌ പറയാനുള്ളത്? (തുടരും... ) 

Wednesday, 21 December 2011

മുഹമ്മദും ന്യായ പ്രമാണവും (ഭാഗം-4)

 മുഹമ്മദും ന്യായ പ്രമാണവും (ഭാഗം-4) 
                                     അനില്‍ കുമാര്‍. വി. അയ്യപ്പന്‍.

3)'ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വര്‍ഗ്ഗത്തിലെങ്കിലും താഴെ ഭൂമിയിലെങ്കിലും ഭൂമിക്കു കീഴെ  വെള്ളത്തിലെങ്കിലും ഉള്ള യാതൊന്നിന്‍റെ പ്രതിമയും അരുത്; അവയെ നമസ്കരിക്കയോ സേവിക്കുകയോ ചെയ്യരുത്.' (പുറപ്പാട്. 20:4,5)


  യഹോവയായ ദൈവം മോശെ മുഖാന്തിരം നല്‍കിയ ന്യായപ്രമാണത്തിലെ രണ്ടാം കല്പനയാണിത്. ആകാശത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള (ജീവനുള്ളതോ ഇല്ലാത്തതോ ആയ) യാതൊന്നിന്‍റെയും പ്രതിമയെ ഉണ്ടാക്കുകയോ നമസ്കരിക്കുകയോ സേവിക്കുകയോ ചെയ്യരുത് എന്ന് വളരെ വ്യക്തമായി തന്നെ കല്പിച്ചിരിക്കുന്നു. ഈ കല്പനയും മുഹമ്മദിന് പാലിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നു ഖുറാനും ഹദിസുകളും പരിശോധിച്ചാല്‍ മനസ്സിലാകും. നമുക്ക് അവയൊന്നു പരിശോധിച്ച് നോക്കാം:

     a) 'അവന്‍ നിന്നെ നഷ്ടപ്പെട്ടവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്) മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു (സൂറ. 93:7) ഈ ആയത്ത്‌ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ അല്ലാഹുവില്‍ നിന്ന് മാര്‍ഗ്ഗദര്‍ശനം കിട്ടുന്നതിനു മുന്‍പുള്ള കാലത്ത് മുഹമ്മദ്‌ നഷ്ടം പറ്റിയ ഒരുവനായിട്ടാണ് അഥവാ നരകാവകാശിയായിട്ടാണ് ജീവിച്ചിരുന്നതെന്ന് വ്യക്തം! 'നഷ്ടം പറ്റിയവര്‍' എന്ന പദത്താല്‍ ഖുര്‍ആന്‍ പൊതുവേ വിവക്ഷിക്കുന്നത് ബഹുദൈവാരാധകരേയും വിഗ്രഹാരാധകരേയും ആകുന്നു. മുഹമ്മദ്‌ അവരില്‍പെട്ട ഒരുവനായിരുന്നു എന്ന് സാരം.

     വിഗ്രഹാരാധിയായ ഒരാളെപ്പിടിച്ചു തന്‍റെ പ്രവാചകനാക്കുകയാണ് അള്ളാഹു ചെയ്തത്. ബൈബിളിലെ സത്യ ദൈവം ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ദൈവം തന്നെ വിളിക്കുന്നതിനു മുന്‍പ് അബ്രഹാം വിഗ്രഹാരാധകരുടെ ഇടയിലാണ് ജീവിച്ചിരുന്നതെങ്കിലും അദ്ദേഹം ഒരിക്കലും ഒരു വിഗ്രഹാരാധിയായിരുന്നില്ല. പിന്നീട് മോശെ മുതല്‍ മലാഖി വരെയുള്ള സകല പ്രവാചകന്മാരെ എടുത്തു നോക്കിയാലും സത്യദൈവം അവരെ വിളിക്കുന്നതിനു മുന്‍പോ പിന്‍പോ ഉള്ള ഒരു സമയത്തും അവര്‍ വിഗ്രഹങ്ങളെ നമസ്കരിച്ചിരുന്നില്ലെന്നു കാണാം. അതുകൊണ്ട് തന്നെ വിഗ്രഹാരാധനക്കെതിരെ സംസാരിക്കാനുള്ള ധാര്‍മ്മിക യോഗ്യതയും അവര്‍ക്കുണ്ടായിരുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, വിഗ്രഹാരാധനക്കെതിരെ സംസാരിക്കാനുള്ള ധാര്‍മ്മിക യോഗ്യതയുള്ളവരെ മാത്രമേ യഹോവയാം ദൈവം തന്‍റെ പ്രവാചകരായി തിരഞ്ഞെടുത്തിട്ടുള്ളൂ. എന്നാല്‍ അല്ലാഹുവിനു തന്‍റെ പ്രവാചകനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ അങ്ങനെയൊരു മാനദണ്ഡം ഇല്ല!!

   ഇനി ഹദീസുകളും സീറകളും പരിശോധിച്ചാല്‍ നമുക്ക് കിട്ടുന്നത് മുഹമ്മദ്‌ വിഗ്രഹങ്ങള്‍ക്ക് ബലി കഴിക്കുകയും ആ ബലി മൃഗത്തിന്‍റെ മാംസം വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിക്കുകയും ചെയ്തിട്ടുള്ള കഥകളാണ്. സീറാ റസൂലല്ലാ ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്ത ആല്‍ഫ്രെഡ്‌ ഗ്വില്ലുമിയുടെ 'ഇസ്ലാം' എന്ന ഗ്രന്ഥത്തില്‍ നിന്ന് ഒരു ഭാഗം നമുക്ക് പരിശോധിക്കാം: 

    'സൈദ്‌ ഇബ്നു അംറു ഇബ്നു നുഫൈലിനെപ്പറ്റി അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ പറഞ്ഞതായി എനിക്ക് കിട്ടിയിട്ടുള്ള വിവരം: 'അദ്ദേഹമാണ് വിഗ്രഹാരാധനയുടെ പേരില്‍ എന്നെ ആദ്യമായി  കുറ്റപ്പെടുത്തിയ ആള്‍ . എന്‍റെ വിഗ്രഹാരാധനയെ ആദ്യമായി തടഞ്ഞതും അദ്ദേഹം തന്നെ. ഞാനും സൈദ്‌ ഇബ്നു ഹാരിത്തും അല്‍-തായ്ഫില്‍ നിന്ന് ഒരുമിച്ചു വരികയായിരുന്നു. മെക്കയിലെ പര്‍വ്വതവാസിയായ സൈദ്‌ ഇബ്നു അംറിനെ ഞങ്ങള്‍ കണ്ടുമുട്ടി. സ്വമതപരിത്യാഗത്തിന്‍റെ നല്ലൊരു ഉദാഹരണമായിട്ടാണ് ഖുറൈശികള്‍ അദ്ദേഹത്തെ പരിഗണിച്ചിരുന്നത്. അദ്ദേഹം അതുകൊണ്ട് അവരുടെ ഇടയില്‍ നിന്ന് മാറി മക്കയിലെ പര്‍വ്വതങ്ങളിലാണ് ജീവിച്ചിരുന്നത്.  ഞാന്‍ അദ്ദേഹത്തിന്റെ അരികില്‍ ഇരുന്നു. ഞങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് ബലി കഴിച്ചു അര്‍പ്പിച്ച മാംസം അടങ്ങിയ സഞ്ചി എനിക്കുണ്ടായിരുന്നു. സൈദ്‌ ഇബ്നു ഹാരിത്താണ് അത് ചുമന്നിരുന്നത്. ഞാന്‍ അത് സൈദ്‌ ഇബ്നു അംറിന്  നല്‍കി. ഞാന്‍ ഒരു കൌമാരക്കാരനായിരുന്നു ആ സമയത്ത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: 'പിതൃവ്യാ, ഈ ഭക്ഷണം  അല്പം കഴിക്കൂ.' അദ്ദേഹം ചോദിച്ചു: 'തീര്‍ച്ചയായും ഇത് അവര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിച്ചു നിവേദിച്ചതിന്‍റെ ഒരു ഭാഗമായിരിക്കുമല്ലോ?' ഞാന്‍ അതെയെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ' എന്‍റെ മകനെ, നീ അബ്ദുല്‍ മുത്തലിബിന്‍റെ പെണ്മക്കളോട് ചോദിച്ചിരുന്നെങ്കില്‍ അവര്‍ പറഞ്ഞു തരുമായിരുന്നു ഞാന്‍ ഒരിക്കലും ഈ ബലിയിറച്ചി കഴിക്കില്ലെന്ന്, അതിനുള്ള ആഗ്രഹം പോലും എനിക്കില്ലെന്ന്.' പിന്നെ അദ്ദേഹം എന്‍റെ വിഗ്രഹാരാധനയുടെ പേരില്‍ എന്നെ ശാസിക്കാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു: അവ യാതൊരു വിലയുമില്ലാത്ത കാര്യമാണ്. ഒരാള്‍ക്കും ഗുണമോ ദോഷമോ ചെയ്യാന്‍ അവയ്ക്ക് കഴിവില്ല.' പിന്നെ അപ്പോസ്തലന്‍ കൂട്ടി ചേര്‍ത്തു: 'അതിനു ശേഷം അള്ളാഹു തന്‍റെ അപ്പോസ്തലത്വം എനിക്ക് തരുന്നത് വരെ ഞാന്‍ അറിഞ്ഞു കൊണ്ട് ഒരിക്കലും അവരുടെ വിഗ്രഹങ്ങളിലോന്നിനെപ്പോലും തഴുകുവാനോ അവയ്ക്ക് ബലിയര്‍പ്പിക്കുവാനോ പോയിട്ടില്ല.'(Guillaume, Islam (Penguin USA: ISBN: 0140203117) Page 26,27)

     ഇതേ സംഭവം അല്പം ചെറിയ വിവരണത്തോടെ സ്വഹിഹ് ബുഖാരി, വാല്യം 7, ഹദിസ് നമ്പര്‍ 407-ല്‍ നമുക്ക് കാണാന്‍ കഴിയും. ഈ സംഭവത്തിന്‌  ദൃക്സാക്ഷിയായ സൈദ്‌ ബിന്‍ ഹാരിത്തില്‍ നിന്നുള്ള വിവരണം 'ശരഫ് അല്‍-മുസ്തഫ' എന്ന ഗ്രന്ഥത്തിലുണ്ടു. 'തന്‍റെ വിഗ്രഹങ്ങളിലോന്നിനു (നുസുബ് മിന്‍ അല്‍-അന്സാബ്) വേണ്ടി പ്രവാചകന്‍ ഒരു പെണ്ണാടിനെ അറുത്തു. പിന്നെ അദ്ദേഹം അത് പൊരിച്ചിട്ടു തന്‍റെ കൈവശമെടുത്തു. താഴ്‌വരയുടെ മുകള്‍ ഭാഗത്ത്‌ വെച്ച് സൈദ്‌ ഇബ്ന്‍ അംറു ഇബ്ന്‍ നുഫൈല്‍ ഞങ്ങളെ കണ്ടുമുട്ടി. അത് മെക്കയിലെ ഏറ്റവും ചൂടുള്ള ഒരു ദിവസമായിരുന്നു. ഞങ്ങള്‍ കണ്ടു മുട്ടിയപ്പോള്‍ ജാഹിലിയ്യാ കാലഘട്ടത്തിലെ സമ്പ്രദായമനുസരിച്ചു ഞങ്ങള്‍ പരസ്പരം 'ഇന്‍ആം സബഹാന്‍' എന്ന് അഭിവാദ്യം ചെയ്തു. പ്രവാചകന്‍ ചോദിച്ചു: അംറിന്‍റെ പുത്രാ, എന്തുകൊണ്ടാണ് താങ്കളുടെ സ്വന്തം ജനങ്ങള്‍ താങ്കളെ വെറുക്കുന്നതായി ഞാന്‍ കാണുന്നത്?.' അദ്ദേഹം പറഞ്ഞു: 'ഇത് അവരുടെ വെറുപ്പ്‌ കൊണ്ട് സംഭവിച്ചതല്ല, മറിച്ചു അവര്‍ ദൈവത്തോട് പങ്കു ചേര്‍ക്കാന്‍ ശ്രമിക്കുന്നതായി ഞാന്‍ കണ്ടതുകൊണ്ടുണ്ടായതാണ്. ഞാന്‍ അതൊരിക്കലും ചെയ്യുകയില്ല. ഞാന്‍ അബ്രഹാമിന്‍റെ മതത്തില്‍ പറയുന്ന ദൈവത്തില്‍ വിശ്വസിക്കുന്നു.' പ്രവാചകന്‍ ചോദിച്ചു: 'ഞാന്‍ താങ്കള്‍ക്ക് കുറച്ചു ആഹാരം തരട്ടെയോ?' 'ശരി,' അദ്ദേഹം പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തിന്‍റെ മുന്‍പാകെ പെണ്ണാടിന്‍റെ മാംസം എടുത്തു വെച്ചു. അദ്ദേഹം (സൈദ്‌ ബിന്‍ അംറു) ചോദിച്ചു: 'ഓ മുഹമ്മദ്‌, എന്തിനു മുന്‍പിലാണ് നീ ഇത് ബലിയര്‍പ്പിച്ചത്?' അദ്ദേഹം പറഞ്ഞു: 'എന്റെ വിഗ്രഹങ്ങളില്‍  ഒന്നിന്'  അപ്പോള്‍ സൈദ്‌ പറഞ്ഞു: 'ദൈവത്തിനല്ലാതെ മറ്റെന്തെങ്കിലും വസ്തുക്കള്‍ക്ക് ബലിയര്‍പ്പിച്ചത് ഭക്ഷിക്കുന്ന ഒരുവനല്ല, ഞാന്‍.' (Al-Kharqushi, Sharaf Al-Mustafa, cited in F.E.Peters, Muhammaed and the Religion of Islam (State university of New York Press (SUNY), Albany 1994), pages 1226,1227)

      വിഗ്രഹാരാധിയായ ഒരാളെപ്പിടിച്ചു തന്‍റെ പ്രവാചകനാക്കേണ്ടി വന്ന ഗതികേടാണ് അല്ലഹുവിനുണ്ടായത് എന്ന് മുകളിലെ തെളിവുകള്‍ നമ്മോടു പറയുന്നു. 

  "ഇതെല്ലാം അള്ളാഹു മുഹമ്മദിനെ പ്രവാചകനായി തിരഞ്ഞെടുക്കുന്നതിന് മുന്‍പുള്ള കാര്യങ്ങളാണ്, അദ്ദേഹം പ്രവാചകനായി തീര്‍ന്നതിനു ശേഷം യാതൊരു വിഗ്രഹങ്ങളുടെ മുന്‍പിലും നമസ്കരിച്ചിട്ടില്ല" എന്ന് മുസ്ലിം സുഹൃത്തുക്കള്‍ സാധാരണയായി വാദിക്കാറുണ്ട്. ബൈബിളിന്‍റെ ഭൂമികയിലും ക്രൈസ്തവതയുടെ പരിപ്രേക്ഷ്യത്തിലും നിന്ന് കൊണ്ട് പരിശോധിച്ചാല്‍, ഈ വാദഗതിയുടെ പൊള്ളത്തരം പിടികിട്ടും! അറബികളുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ മുഹമ്മദ്‌ വിഗ്രഹാരാധനക്കെതിരെ സംസാരിച്ചു എന്ന് തോന്നാം. പക്ഷെ, ബൈബിളിന്‍റെ കാഴ്ചപ്പാടില്‍ മുഹമ്മദ്‌ വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിച്ച വ്യക്തിയാണ്!!

   മദീന കേന്ദ്രമാക്കിക്കൊണ്ടു വാളിന്‍റെ വായ്ത്തലയുടെ ശക്തിയില്‍ മുഹമ്മദ്‌ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിച്ചു കഴിഞ്ഞതിനു ശേഷം അദ്ദേഹവും അനുയായികളും ഹിജ്റ ഒമ്പതാം വര്‍ഷം മെക്കാ പിടിച്ചെടുത്തു. അന്ന് മെക്കാ ഒരു വലിയ ഒരു തീര്‍ഥാടന കേന്ദ്രമാണ്. അവിടത്തെ കഅബ എന്ന ജാതീയ ദേവാലയത്തിനകത്ത് 360 ദേവന്മാരുടെയും ദേവതകളുടെയും വിഗ്രഹങ്ങളുണ്ടായിരുന്നു. (അക്കൂട്ടത്തില്‍ അല്ലാഹുവിന്‍റെ മൂന്നു പെണ്മക്കളായ അല്‍-ലാത്ത, അല്‍-ഉസ്സ, അല്‍-മനാത്തെ എന്നിവരുടെ വിഗ്രഹങ്ങളും ഉള്‍പ്പെട്ടിരുന്നു!!) അറബികളുടെ കാലഗണന സൗരവര്‍ഷത്തിലല്ല, ചന്ദ്രവര്‍ഷത്തിലായിരുന്നു. (ഇന്നും മുസ്ലിങ്ങള്‍ മതപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ചന്ദ്രവര്‍ഷ കലണ്ടര്‍ ആണ്.) അതിനാല്‍ അവരുടെ ഒരു വര്‍ഷം എന്നത് നമ്മുടേത്‌ പോലെ  365.25 ദിവസമല്ല, മറിച്ചു 30 ദിവസങ്ങളുള്ള 12 മാസങ്ങള്‍ അഥവാ 360 ദിവസമാണ്. ഓരോ ദിവസത്തിനും ഓരോ ദേവന്‍ എന്ന നിലയിലാണ് ഈ 360 ദേവന്മാരെ പരിഗണിച്ചിരുന്നത്. ഈ ദേവഗണത്തിന്‍റെ തലവന്‍ എന്ന സ്ഥാനമുണ്ടായിരുന്നത് മുഹമ്മദ്‌ ഉള്‍പ്പെടുന്ന ഖുറൈഷി ഗോത്രത്തിന്‍റെ കുലദൈവമായ അല്ലഹുവിനായിരുന്നു. ദേവന്മാരും ദേവതകളും ഉള്‍പ്പെടുന്ന അള്ളാഹു ഒഴികെയുള്ള ഈ 359 എണ്ണത്തില്‍ പലതും അറേബ്യന്‍ ഉപദ്വീപിലെ മറ്റു പല ഗോത്രക്കാരുടെയും കുല ദൈവങ്ങളായിരുന്നു. ഓരോ ദേവന്മാര്‍ക്കും (ദേവതമാര്‍ക്കും) ബിംബങ്ങളും ഉണ്ടായിരുന്നു. ഇതില്‍ അല്ലാഹുവിന്‍റെ ബിംബമായി പരിഗണിച്ചിരുന്നത്, അള്ളാഹു ആകാശത്ത് നിന്ന് ഇറക്കി കൊടുത്തു എന്ന് അറബികള്‍ വിശ്വസിച്ചിരുന്ന ഒരു കറുത്ത കല്ലിനെയായിരുന്നു. ഈ കറുത്ത കല്ല്‌ 'ഹജ്ജറുള്‍ അസവദ്' എന്നറിയപ്പെടുന്നു. (കത്തിത്തീരാതെ ഭൂമിയില്‍ പതിച്ച ഉല്‍ക്കയുടെ  അവശിഷ്ട ഭാഗമായിരിക്കണം ഈ കല്ല്) മുഹമ്മദ് മെക്ക പിടിച്ചടക്കിയതിനു ശേഷം കഅബയിലുണ്ടായിരുന്ന 359 വിഗ്രഹങ്ങളെയും നശിപ്പിച്ചുവെങ്കിലും ഹജറുല്‍ അസ് വദിന്‍റെ മേല്‍ കൈ വെയ്ക്കുവാനുള്ള ധൈര്യം ഉണ്ടായില്ല.

     മുഹമ്മദ്‌ ആ കല്ലിനെ നശിപ്പിച്ചില്ലെന്ന് മാത്രമല്ല, ജാഹലിയ്യ കാലഘട്ടത്തില്‍ (ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലഘട്ടം) അറബികള്‍ക്കിടയില്‍ നിലനിന്നിരുന്ന ഈ കല്ലിനെ ചുംബിക്കുന്ന കലാപരിപാടി അങ്ങനെ തന്നെ ഇസ്ലാമിലേക്ക് സ്വീകരിക്കുകയുണ്ടായി. (തന്‍റെ പുതിയ മതത്തിനു അറബികള്‍ക്കിടയില്‍ സ്വീകാര്യത കിട്ടാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്.) ഇന്നും ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ ജീവിത കാലത്ത് ഒരിക്കലെങ്കിലും ഈ കറുത്ത കല്ലിനെ ദര്‍ശിക്കുവാന്‍ അവസരം കിട്ടിയാല്‍ ജീവിതം ധന്യമായി എന്ന് കരുതുന്നവരാണ്. മുഹമ്മദിന്‍റെ അനുയായികളില്‍ ചിന്താശേഷി ഉണ്ടായിരുന്ന ഉമര്‍ ഈ കറുത്ത കല്ലിനെ ചുംബിക്കുന്നതിനോട് വളരെ  വിയോജിപ്പുള്ള ആളായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ എതിര്‍പ്പിനു വിലയില്ലാതെ പോയി. നമുക്ക് ഹദിസുകളില്‍ നിന്ന് ചില തെളിവുകള്‍ പരിശോധിക്കാം: 

  1) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 667: അബിസ് ബിന്‍ റഅബിയയില്‍ നിന്ന് നിവേദനം: 'ഉമര്‍ ഹജറുല്‍ അസ് വദിനരികിലെത്തി അതിനെ ചുംബിച്ചതിന് ശേഷം പറഞ്ഞു: 'ഒരു സംശയവുമില്ല, ആര്‍ക്കും ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയാത്ത ഒരു കല്ല്‌ മാത്രമാണ് നീ എന്നെനിക്കറിയാം. അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍, ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.'

  2) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 673: തന്‍റെ പിതാവ് പറഞ്ഞതായി സാലിമില്‍ നിന്ന് നിവേദനം: 'അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ മെക്കയില്‍ എത്തിയതായി ഞാന്‍ കണ്ടു. അദ്ദേഹം ത്വവാഫ് ചെയ്യുന്നതിനിടയില്‍ കറുത്ത കല്ലിരുന്ന മൂലയില്‍ ചുംബിച്ചു. ഏഴു പ്രദക്ഷിങ്ങളില്‍ ആദ്യത്തെ മൂന്ന് പ്രദിക്ഷങ്ങളിലാണ് അദ്ദേഹം ഇത് ചെയ്തത്.'

3) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 675, 676, 677, 679, 680-ല്‍ എല്ലാം മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.

4) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 250: അബ്ദുല്ലാഹിബ്നു സര്‍ജിസ് നിവേദനം: ഉമര്‍ ഇബ്നു ഖത്താബ് ഹജറുല്‍ അസ് വദിനെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം പറയുകയുണ്ടായി: 'അല്ലാഹുവാണേ സത്യം! തീര്‍ച്ചയായും ഞാന്‍ നിന്നെ ചുംബിക്കുന്നു. എനിക്കറിയാം നീ ഒരു കല്ലാണെന്ന്. നീ ഗുണം ചെയ്കയോ ദോഷം ചെയ്കയോ ഇല്ല, അല്ലാഹുവിന്‍റെ റസൂല്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാനും നിന്നെ ചുംബിക്കയില്ലയിരുന്നു.'

5) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 248, 249, 251, 252 എന്നിവിടങ്ങളിലും ഇത് പറയുന്നുണ്ട്. 'അല്ലാഹുവിന്‍റെ റസൂല്‍ നിന്നോട് വാത്സല്യം പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്' എന്ന് ഉമര്‍ പറഞ്ഞതായി ഒരു നിവേദനത്തിലുണ്ടു. 

      മുഹമ്മദിന്‍റെ ആദ്യ ജീവചരിത്രകാരനായ ഇബ്നു ഇസഹാക് 'സീറാ റസൂല്‍ അള്ളാ'യില്‍ മുഹമ്മദ്‌ ഈ കറുത്ത കല്ലിനെ ചുംബിച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. തബരിയും ഇബ്നു ഹിശാമും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കല്ലിനെ ചുംബിക്കുന്നത് വിഗ്രഹാരാധനയാകുമോ എന്ന് ചോദിച്ചാല്‍ ബൈബിളിന്‍റെ ഭൂമികയിലും ക്രൈസ്തവ പരിപ്രേക്ഷ്യത്തിലും നിന്ന് കൊണ്ടുള്ള മറുപടി 'അത് വിഗ്രഹാരാധന തന്നെയാണ്' എന്നുള്ളതാണ്. അത് കേവലം ഒരു കല്ലല്ല, മറിച്ചു 'അള്ളാഹു ഭൂമിയിലേക്ക്‌ ഇട്ടു തന്ന പരിശുദ്ധമായ കല്ലാണ്'എന്ന വിശ്വാസത്തിലാണ് അതിന്‍റെ മുന്‍പാകെ മുട്ട് മടക്കുന്നതും അതിനെ ചുംബിക്കുന്നതും. ആ കല്ല്‌ അല്ലാഹുവിന്‍റെ അടുത്തു നിന്ന് വന്നത് കൊണ്ട് അതിനു പ്രത്യേകതകള്‍ ഉണ്ടെന്ന വിശ്വാസത്തിലാണ് മുഹമ്മദ്‌ അതിനോട് ഇടപെട്ടത്. ഇതിനോടുള്ള ബൈബിളിന്‍റെ കാഴ്ചപ്പാട് എന്താണെന്ന് താഴെ കൊടുക്കുന്നു:

   2.രാജാക്കന്മാര്‍ 19:18-ല്‍ ഏലിയാ പ്രവാചകനോട് യഹോവ പറയുന്നത് ഇപ്രകാരമാണ്:"എന്നാല്‍ ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാന്‍ എനിക്കായി യിസ്രായേലില്‍ ശേഷിപ്പിച്ചിരിക്കുന്നു." ഇതിന്‍റെ പശ്ചാത്തലം വിവരിക്കാം: അന്നത്തെ രാജാവടക്കമുള്ള യിസ്രായേല്‍ ജനം യഹോവയെ വിട്ടു 'ബാല്‍' എന്ന അന്യദൈവത്തിലേക്ക് തിരിഞ്ഞു. തിശ്ബ്യനായ ഏലിയാവ് എന്ന പ്രവാചകന്‍  കല്പിച്ചതനുസരിച്ചു മൂന്നര വര്‍ഷം മഞ്ഞോ മഴയോ ഉണ്ടായില്ല. അതിനു ശേഷം യിസ്രായേല്‍   രാജാവിനെയും ജനങ്ങളെയും ഏലിയാവ് കര്‍മ്മേല്‍ പര്‍വ്വതത്തില്‍ ഒന്നിച്ചു കൂട്ടുകയും അവിടെ വെച്ച് യഹോവ തന്നെയാണ് സത്യദൈവം എന്ന് ജനങ്ങള്‍ക്ക്‌ തെളിയിച്ചു കൊടുക്കുകയും ചെയ്തു.  പിന്നെ എലിയാവിന്‍റെ കല്പന പ്രകാരം ജനം ബാലിന്‍റെ 450 പ്രവാചകന്മാരെയും രാജ്ഞിയുടെ മേശയിങ്കല്‍ ഭക്ഷിച്ചു വരുന്ന 400 അശേരാ പ്രവാചകന്മാരെയും കൊന്നു കളഞ്ഞു. 


  ഇതറിഞ്ഞ ഇസ്സബേല്‍ രാജ്ഞി ആളയച്ചു ഏലിയാവിനോട് പറഞ്ഞു: "നാളെ ഈ നേരമാകുന്നതിനു  മുന്‍പ് അവരില്‍ (കൊല്ലപ്പെട്ടവരില്‍ ) ഒരുത്തനെപ്പോലെ ഞാന്‍ നിന്നെയും ആക്കും.' അപ്പോള്‍ ഏലിയാവ് ഭയപ്പെട്ടു ജീവരക്ഷക്കായി അവിടെ നിന്ന് ഓടിപ്പോയി. പിന്നെ അവന്‍ യഹോവയോടു പറയുന്നത് 'സൈന്യങ്ങളുടെ ദൈവമായ യാഹോവക്ക് വേണ്ടി ഞാന്‍ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു. യിസ്രായേല്‍ മക്കള്‍ നിന്‍റെ നിയമത്തെ ഉപേക്ഷിച്ചു നിന്‍റെ യാഗപീഠങ്ങളെ ഇടിച്ചു നിന്‍റെ പ്രവാചകന്മാരെ വാള്‍ കൊണ്ട് കൊന്നു കളഞ്ഞു. ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു. അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു. അതുകൊണ്ട് എന്റെ പ്രാണനെ എടുത്തു കൊള്ളണമേ' എന്ന്. ഏലിയാവിന്‍റെ ഈ പ്രാര്‍ത്ഥനക്കുള്ള മറുപടിയായിട്ടാണ്  യഹോവ  പറയുന്നത് 'നീ മാത്രമല്ല, ഏഴായിരം പേര്  എനിക്ക് യിസ്രായേലില്‍ ഉണ്ട്' എന്ന്. 

    യഹോവയുടെ മറുപടിയിലെ ഒരു പദപ്രയോഗം ശ്രദ്ധിക്കുക,ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവര്‍ എന്നാണു പറഞ്ഞിരിക്കുന്നത്. ബാല്‍ ബിംബത്തിനു മുന്‍പാകെ മുഴങ്കാല്‍ മടക്കുന്നതും അതിനെ ചുംബനം ചെയ്യുന്നതും വിഗ്രഹാരാധനയായിട്ടാണ് യഹോവയായ ദൈവം പരിഗണിക്കുന്നത്. ബാലിന്‍റെ മുന്‍പാകെ മാത്രമല്ല, ഈ വചനമനുസരിച്ചു ആകാശത്തു നിന്ന് വീണെന്ന് പറയപ്പെടുന്ന കല്ലിന്‍റെ മുന്‍പില്‍ മുട്ട് മടക്കുന്നതും അതിനെ ചുംബിക്കുന്നതും വിഗ്രഹാരാധന തന്നെയാണ്. മുഹമ്മദ്‌ ഹജറുല്‍ അസവദിന്‍റെ മുന്‍പാകെ ഇത് രണ്ടും ചെയ്തിട്ടുണ്ട്. അതിനു ശേഷം ഇന്നുവരെയുള്ള മുസ്ലിങ്ങളില്‍  കോടിക്കണക്കിനു പേര്‍ മുഹമ്മദ്‌ ചെയ്തത് കൊണ്ട് മാത്രം ആ കല്ലിനു മുന്‍പില്‍ മുട്ട് മടക്കുകയും അതിനെ ചുംബിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം വിഗ്രഹാരാധനയെന്നെ പാപം ചെയ്തെന്നു മാത്രമല്ല അനേകരെക്കൊണ്ട് അത് ചെയ്യിപ്പിക്കുകയും ചെയ്തെന്നു സാരം.

   യഹോവയായ ദൈവം  നല്‍കിയ ന്യായപ്രമാണത്തിലെ രണ്ടാം കല്പനയും മുഹമ്മദ്‌ ലംഘിച്ചു എന്ന് സുതരാം വ്യക്തം!  (തുടരും...)

Thursday, 1 December 2011

മുഹമ്മദും ന്യായപ്രമാണവും (ഭാഗം-3)


 മുഹമ്മദും ന്യായപ്രമാണവും (ഭാഗം-3)

                       അനില്‍ കുമാര്‍ വി. അയ്യപ്പന്‍ 


2) അടിമ വീടായ മിസ്രയീം ദേശത്തു നിന്ന് നിന്നെ കൊണ്ട് വന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവമാകുന്നു; ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്. (പുറപ്പാട്.20:2,3)

  ദൈവം മോശെ മുഖാന്തിരം കൊടുത്ത ന്യായപ്രമാണത്തിലെ ഒന്നാമത്തെ കല്പനയാണിത്. ബൈബിളില്‍ 7000-ഓളം പ്രാവശ്യം കാണുന്ന നാമമാണ് യഹോവ എന്നത്. ബൈബിളില്‍ വെളിപ്പെടുത്തപ്പട്ടിരിക്കുന്ന ദൈവത്തിന്‍റെ നാമം യഹോവ എന്നാകുന്നു. യഹോവ എന്ന എബ്രായ പദത്തിന്‍റെ അര്‍ത്ഥം 'ഞാന്‍ ആകുന്നു' എന്നാണ്. പുറപ്പാട് 3:13,14-ല്‍ "മോശെ തനിക്കു പ്രത്യക്ഷനായ ദൈവത്തോട്: ഞാന്‍ യിസ്രായേല്‍ മക്കളുടെ അടുക്കല്‍ ചെന്ന്: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്ന് പറയുമ്പോള്‍: അവന്‍റെ നാമം എന്തെന്ന് അവര്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയണം എന്ന് ചോദിച്ചു. അതിനു ദൈവം മോശെയോടു: 'ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു. ഞാന്‍ ആകുന്നു എന്നവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍ മക്കളോട് പറയണം എന്ന് കല്പിച്ചു' എന്ന് നാം വായിക്കുന്നു. അവിടെ  ദൈവം പറഞ്ഞ 'ഞാന്‍ ആകുന്നു' എന്ന വാക്കിന്‍റെ എബ്രായ രൂപമായ 'യെഹ്യത്' എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ് യഹോവ എന്ന നാമം.

   തലമുറതലമുറയായി നില്‍ക്കുന്ന നാമം ആണത്, മാറ്റമില്ലാത്ത നാമം. അതിശയമുള്ള നാമം. യെശയ്യാവ്.42:8-ല്‍ 'ഞാന്‍ യഹോവ; അതുതന്നെ എന്‍റെ നാമം' എന്ന് വായിക്കുന്നു. 'പര്‍വതങ്ങളെ നിര്‍മ്മിക്കുകയും കാറ്റിനെ സൃഷ്ടിക്കുകയും മനുഷ്യനോടു അവന്‍റെ നിരൂപണം ഇന്നതെന്നു അറിയിക്കുകയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേല്‍ നട കൊള്ളുകയും ചെയ്യുന്ന ഒരുവനുണ്ട്; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്‍റെ നാമം' എന്ന് ആമോസ്.4:13-ല്‍ വായിക്കുന്നു. അതെ, അത് സര്‍വ്വശക്തിയുള്ള നാമമാണ്. ആ നാമം വലിയതാണ് (സങ്കീ.76:1); വിടുവിക്കുന്ന നാമം (സങ്കീ.79:9); നീതിപാതകളില്‍ നടത്തുന്ന തിരുനാമം (സങ്കീ.23:3)' മഹത്തും ഭയങ്കരവുമായ നാമം (ആവര്‍ത്തനം.28:58)! ആ നാമം വെറുതെ എടുക്കരുത് (പുറപ്പാട്.20:7); തിരുനാമത്തെ ദുഷിക്കുന്നവര്‍ മരണശിക്ഷ അനുഭവിക്കണം (ലേവ്യ.24:16); പ്രവാചകന്മാര്‍ പ്രവചിക്കേണ്ടത് യഹോവയുടെ നാമത്തിലാണ്. (ആവ.18;19); അന്യദൈവങ്ങളുടെ നാമത്തില്‍ പ്രവചിക്കുന്നവനെ കൊന്നു കളയണം (ആവ.18:20).

   ബൈബിളില്‍ 'ദൈവം' എന്ന പദവിനാമത്തില്‍ മാത്രമല്ല, 'യഹോവ' എന്ന വ്യക്തിനാമത്തിലും സര്‍വ്വശക്തനായ സ്രഷ്ടാവ് മനുഷ്യര്‍ക്ക്‌ തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

   മക്കയിലെ കഅബാ ദേവാലയത്തില്‍ 360 വിഗ്രഹങ്ങളുടെ നായകസ്ഥാനം വഹിച്ചു കൊണ്ടിരുന്ന ഖുറൈഷി ഗോത്ര കുലദൈവത്തിന്‍റെ പേരാണ്  'അല്ലാഹു'. ഇതൊരു വ്യക്തി നാമമാണ്. 'ഇലാഹ്' എന്ന പദമാണ് അറബിയില്‍ 'ദൈവം' എന്ന പദവി നാമത്തിനു ഉപയോഗിക്കുന്നത്. 'ലാ ഇലാഹാ ഇല്ലള്ളാ' എന്ന് പറഞ്ഞാല്‍ 'അള്ളാഹു അല്ലാതെ മറ്റൊരു ഇലാഹ്(ദൈവം) ഇല്ല' എന്നാണു അര്‍ഥം. 'ഞാന്‍ ഇലാഹിന്‍റെ നാമത്തില്‍ ആണ് സംസാരിക്കുന്നത്' എന്ന് മുഹമ്മദ്‌ പറഞ്ഞിരുന്നെങ്കില്‍ ആ അവകാശവാദം ഒന്ന് പരിശോധിക്കുകയെങ്കിലും ചെയ്യാമായിരുന്നു. പക്ഷെ, മുഹമ്മദ്‌ സംസാരിച്ചത് അറേബ്യന്‍ ഗോത്രദൈവത്തിന്‍റെ പേരിലാണ്. അല്ലാഹു എന്ന ഈ ജാതീയ അറബി ഗോത്രദൈവത്തിന്‍റെ പേര് ബൈബിളില്‍ ഒറ്റയൊരു പ്രാവശ്യം പോലും കാണുന്നില്ല എന്നത് ചിന്തനീയമാണ്.

  അല്ലാഹുവിന്‍റെ പേരിലുള്ള ഇന്നത്തെ ആഘോഷങ്ങളെല്ലാം ഇസ്ലാം രൂപം കൊള്ളുന്നതിനും മുന്‍പേ നിലനിന്നിരുന്ന ജാതീയ ആഘോഷങ്ങളായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ കഅബയിലേക്കുള്ള തീര്‍ത്ഥാടനം, റംസാന്‍ മാസത്തിലെ ഉപവാസം, കഅബയെ ഏഴു തവണ വലം വെക്കല്‍, ഹജ്റുള്‍ അസുവദ്, എന്ന കറുത്ത കല്ലിനെ ചുംബിക്കുന്നത്, തല മുണ്ഡനം ചെയ്യുന്നത്, മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നത്, സഫ-മര്‍വ മലകള്‍ക്കിടയില്‍ ഓടുന്നത്, ആത്മരൂപിയായ പിശാചിനെ കല്ലെറിയുന്നത്‌ (ശരീരമില്ലാത്ത പിശാചിനെ കല്ലെറിയുന്നത് ഓര്‍ക്കുമ്പോള്‍ത്തന്നെ ചിരി വരുന്നു), വെള്ളം മൂക്കില്‍ വലിക്കുന്നതും പുറത്തു വിടുന്നതും, നിസ്കാരം, സക്കാത്ത്, വെള്ളിയാഴ്ച പ്രാര്‍ത്ഥന തുടങ്ങിയ എല്ലാ കാര്യങ്ങളും മുഹമ്മദ്‌ ജനിക്കുന്നതിനു മുന്‍പേ നിലനിന്നിരുന്നതാണ്. ഈ ചരിത്ര വസ്തുതയെ നിഷേധിക്കാന്‍ ഇന്ന് വരെ ഒരു മുസ്ലിം പണ്ഡിതനും തുനിഞ്ഞിട്ടില്ല!!

  'യഹോവയായ ഞാനല്ലാതെ അന്യ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്'  എന്ന ഒന്നാം കല്പന തന്നെ മുഹമ്മദ്‌ ലംഘിച്ചതായി നിഷ്പക്ഷമതിയായ ഒരു സത്യാന്വേഷകന് മനസ്സിലാകും. മുഹമ്മദിന്‍റെ ദൈവം ഒരിക്കലും സത്യദൈവമായ യഹോവയായിരുന്നില്ല, മറിച്ചു അറേബ്യന്‍ മരുഭൂമിയിലെ  മക്കാ പ്രദേശത്തുള്ള കഅബ ദേവാലയത്തിനകത്ത് സ്ഥിതി ചെയ്തിരുന്ന 360 ദേവന്മാരിലൊരാളും മുഹമ്മദ്‌ ജനിച്ച ഖുറൈഷി ഗോത്രത്തിന്‍റെ കുലദൈവവുമായിരുന്ന അള്ളാഹു എന്ന അറബി ദേവനായിരുന്നു. യഹോവ എന്ന നാമം ഒരിടത്ത് പോലും ഖുറാനില്‍ കാണപ്പെടുന്നില്ല. മുഹമ്മദ്‌ ആ നാമം കേട്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്. (അള്ളാഹു എന്നത് എബ്രായ  ഭാഷയില്‍ ദൈവം എന്നതിനുപയോഗിക്കുന്ന എലോഹിം  എന്ന പദത്തിന്‍റെ അറബി രൂപമാണ് എന്ന് ചിലര്‍ പറയാറുണ്ട്.  കാശിനു വിലയില്ലാത്ത അഭിപ്രായമാണിത്. അവര്‍ പറയുന്നത് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും ഈ അഭിപ്രായത്തില്‍ കഴമ്പില്ലെന്ന് കാണാം. കാരണം പഴയ നിയമത്തില്‍ ദൈവം എന്ന പദവി നാമത്തില്‍ മാത്രമല്ലാതെ യഹോവ എന്ന വ്യക്തി നാമത്തിലും സര്‍വ്വ ശക്തനായ സത്യദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഖുറാനിലെ അള്ളാഹു ഒരിടത്ത് പോലും തന്നെ യഹോവ എന്ന് പരിചയപ്പെടുത്തുന്നില്ല. മുഹമ്മദും യഹോവ എന്ന സത്യദൈവത്തിന്‍റെ നാമം ഉപയോഗിച്ചതായി ഖുറാനിലോ  ഹദിസുകളിലോ ഇല്ല.) സത്യദൈവത്തിന്‍റെ പ്രവാചകന്‍ എന്ന് അവകാശപ്പെട്ടു വന്നയാള്‍ക്ക് ആ സത്യദൈവത്തിന്‍റെ പേരറിയില്ലെങ്കില്‍, അത് ആരാല്‍ അയക്കപ്പെട്ട പ്രവാചകന്‍ എന്ന് നമുക്ക് ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ (ആവ. 13:1-16; 18:20-22; 1. യോഹ. 4:1-3).

   പഴയ നിയമകാലത്ത് വന്നിട്ടുള്ള പ്രവാചകന്‍മാരെല്ലാവരും യഹോവയുടെ നാമത്തിലാണ് സംസാരിച്ചിട്ടുള്ളത്.യഹോവയുടെ നാമത്തില്‍ സംസാരിക്കാത്ത പ്രവാചകനെ  കള്ളപ്രവാചകനെന്നു  മുദ്രകുത്തി  കല്ലെറിഞ്ഞു  കൊല്ലണം  എന്നുള്ളത്  ന്യായപ്രമാണത്തിലെ  കല്പനകളിലൊന്നാണ്.

  പുതിയനിയമത്തില്‍ ഉള്ള അവസാനത്തെ ന്യായപ്രമാണകാല പ്രവാചകനായ യോഹന്നാന്‍ സ്നാപകന്‍ വന്നത്
 'യഹോവക്ക് വഴി ഒരുക്കുവാന്‍' ആണ് (യെശയ്യ. 40:3,4 ഒ.നോ മാര്‍ക്കോ.1:2-4) യോഹന്നാന്‍ വന്നു വഴി ഒരുക്കിയത് യേശു ക്രിസ്തുവിനാണ്. കാരണം, യേശു ക്രിസ്തു പഴയ നിയമത്തില്‍ വെളിപ്പെട്ട യഹോവയായ ദൈവമാണ്. ഏതൊരു കാലത്തിലും മനുഷ്യരുടെ മുന്‍പാകെ വെളിപ്പെട്ടിട്ടുള്ളത് പുത്രനായ ദൈവം മാത്രമാണ്. 'ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല. തന്‍റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു' (യോഹ.1:18) എന്ന വാക്യം അതിനു തെളിവാണ്. പഴയ നിയമത്തിലായാലും   പുതിയ നിയമത്തിലായാലും 'ആരും ഒരു നാളും കണ്ടിട്ടില്ലാത്ത ദൈവത്തെ' മനുഷ്യവര്‍ഗ്ഗത്തിന് വെളിപ്പെടുത്തിയിട്ടുള്ളത് തന്‍റെ ഏകജാതനായ പുത്രനായ യേശു ക്രിസ്തു മാത്രമാണ്.  യേശുക്രിസ്തു എന്ന നാമത്തിന്‍റെ അര്‍ത്ഥവും പഠിക്കേണ്ടതുണ്ട്. രണ്ടു  എബ്രായ പദങ്ങളും ഒരു ഗ്രീക്ക് പദവും ചേര്‍ന്നതാണാ നാമം. 'യഹോവ', 'ശൂവാ' എന്നീ എബ്രായ പദങ്ങള്‍ ചേര്‍ന്നുണ്ടായ 'യെഹോശൂവ' എന്ന പേരിന്‍റെ ചുരുക്ക രൂപമാണ് 'യോശുവ' എന്നത്. യോശുവ വീണ്ടും ചുരുങ്ങിയതാണ് 'യേശു'. 'ശൂവ' എന്ന എബ്രായ പദത്തിന് 'രക്ഷ' എന്നര്‍ത്ഥം. ('മേല്ക്കി-ശുവാ' എന്ന  പദത്തിന്‍റെ അര്‍ത്ഥം 'രാജാവ് രക്ഷകന്‍' എന്നാണു.) 'യെഹോശൂവ' എന്ന എബ്രായ പദത്തിന്‍റെ അര്‍ത്ഥം 'യഹോവ രക്ഷകന്‍' എന്നാണു. 'ക്രിസ്തോസ്' എന്ന ഗ്രീക്ക് പദത്തിന്‍റെ മലയാള രൂപമാണ് 'ക്രിസ്തു' എന്നത്. ഈ പദത്തിന് 'അഭിഷേകം ചെയ്യപ്പെട്ടവന്‍' എന്നാണു അര്‍ത്ഥം. 'യെഹോശുവാ ക്രിസ്തു' അഥവാ 'യേശുക്രിസ്തു' എന്നതിന് 'രക്ഷകനായി അഭിഷേകം ചെയ്യപ്പെട്ട യഹോവ' എന്നര്‍ത്ഥം! അതുകൊണ്ടാണ് കര്‍ത്താവിന്‍റെ ദൂതന്‍ മറിയയുടെ ഭര്‍ത്താവായ യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി: അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിപ്പാനിരിക്കകൊണ്ട് നീ അവനു യേശു എന്ന് പേര്‍ വിളിക്കേണം' (മത്താ.1:22) എന്ന് കല്പിച്ചതു.

  ഈ സത്യം മനസ്സിലായത്‌ കൊണ്ടാണ് പൗലോസും പത്രോസും യാക്കോബും യോഹന്നാനുമടക്കമുള്ളവര്‍ യേശുവിന്‍റെ നാമത്തില്‍ സംസാരിച്ചത്. തന്‍റെ നാമത്തില്‍ സംസാരിക്കാന്‍ യേശു ക്രിസ്തു ആവശ്യപ്പെട്ടതിന്‍റെ (യോഹ.14:13,14) പുറകിലെ കാരണവും ഇത് തന്നെ! മുഹമ്മദ്‌ സംസാരിച്ചത് യഹോവയുടെ നാമത്തിലോ യേശു ക്രിസ്തുവിന്‍റെ നാമത്തിലോ അല്ലാതെ, അന്യദൈവത്തിന്‍റെ നാമത്തിലാകയാല്‍, പ്രവാചകന്‍ എന്ന നിലയിലല്ല, കല്ലെറിഞ്ഞു കൊല്ലപ്പെടുവാന്‍ മാത്രം യോഗ്യതയുള്ള കള്ളപ്രവാചകന്‍ എന്ന നിലയിലേ ക്രിസ്ത്യാനികളായ ഞങ്ങള്‍ക്ക് അദ്ദേഹത്തെ പരിഗണിക്കുവാന്‍ നിര്‍വ്വാഹമുള്ളൂ... (തുടരും...)

Thursday, 24 November 2011

മുഹമ്മദും ന്യായപ്രമാണവും (2)


  മുഹമ്മദും ന്യായപ്രമാണവും (ഭാഗം-2)


                            അനില്‍ കുമാര്‍ വി. അയ്യപ്പന്‍


  യിസ്രായേലുമായി യാതൊരു സംബന്ധവുമില്ലാതിരുന്ന വ്യക്തിയായിരുന്നു മുഹമ്മദ്. അടിമസ്ത്രീയായ ഹാഗരില്‍ ജനിച്ച യിശ്മായേലിന്‍റെ സന്തതി പരമ്പരയില്‍ പെട്ടതാണ്  മുഹമ്മദ് എന്ന് ഇസ്ലാമ്യര്‍ പറയുന്നുണ്ടെങ്കിലും അതിനു യാതൊരു ചരിത്രത്തെളിവും  ഇല്ല. മുഹമ്മദിന്‍റെ അബ്രഹാം മുതലുള്ള വംശാവലിരേഖ ഹാജരാക്കുവാന്‍ ഇന്നു വരെ ഒരൊറ്റ മുസ്ലിം പണ്ഡിതനും കഴിഞ്ഞിട്ടില്ല. അബ്രഹാമും യിശ്മായേലും കൂടി സൗദി അറേബ്യയില്‍ എത്തിയെന്നും മക്കയില്‍ ‍കഅബ എന്നൊരു പള്ളി പണിതു എന്നും ഖുര്‍ആന്‍ പറയുന്നുണ്ടെങ്കിലും അതിനും യാതൊരു ചരിത്രത്തെളിവും ഇല്ല.

 അബ്രഹാമിന് എട്ടു മക്കള്‍ ആണ് ഉണ്ടായിരുന്നത്. (ഉല്പത്തി.16:15; 12:3; 25:2)  ആദ്യഭാര്യ സാറയില്‍ വാഗ്ദത്ത സന്തതിയായ യിസഹാക്കും, സാറ മരിച്ചതിനു ശേഷം വിവാഹം കഴിച്ച കെതൂറയില്‍ (ഉല്പത്തി.25:1) ജനിച്ച സിമ്രാന്‍, യോക്ശാന്‍,  മെദാന്‍,  മിദ്യാന്‍, യിശ്ബാക്, ശുവഹ് എന്നിവരും സാറയുടെ  ഈജിപ്ഷ്യ ദാസിയായ ഹാഗാറില്‍ (ഉല്പത്തി.16:8) ജനിച്ച യിശ്മായേലും  (ഉല്പത്തി.16:11) ആണ് ആ എട്ടു മക്കള്‍ . സാറയും സാറയുടെ കാലശേഷം  പരിഗ്രഹിച്ച കെതൂറയും മാത്രമാണ് അബ്രഹാമിന്‍റെ നിയമപ്രകാരമുള്ള ഭാര്യമാര്‍ . ഈ നിയമപ്രകാരമുള്ള ഭാര്യമാരില്‍നിന്ന് ജനിച്ച മക്കള്‍ക്ക്‌ മാത്രമേ  അബ്രഹാമിന്‍റെ പിന്തുടര്‍ച്ച അവകാശപ്പെടാനുള്ള യോഗ്യതയുള്ളൂ. അതില്‍ത്തന്നെ ദൈവിക വാഗ്ദത്ത സന്തതിയായ 'യിസഹാക്കില്‍ നിന്നുള്ളവര്‍ മാത്രമാണു അബ്രഹാമിന്‍റെ സാക്ഷാല്‍ സന്തതിയെന്നു വിളിക്കപ്പെടുന്നത്.' (ഉല്പത്തി.21:12)

  യിസഹാക്ക് ജനിച്ചതിനു ശേഷം അവന്‍റെ മുലകുടി മാറിയ നാളില്‍ അബ്രഹാം ഒരു വലിയ വിരുന്നു കഴിച്ചു. മിസ്രയീമ്യദാസി ഹാഗാര്‍ അബ്രഹാമിന് പ്രസവിച്ച മകന്‍ പരിഹാസി എന്ന് സാറ കണ്ടു അബ്രാഹമിനോട്: ഈ ദാസിയേയും മകനെയും പുറത്താക്കിക്കളയുക; ഈ ദാസിയുടെ മകന്‍ എന്‍റെ മകന്‍ യിസഹാക്കിനോട് കൂടെ അവകാശിയാകരുത് എന്ന് പറഞ്ഞു. അബ്രഹാമിന് ഇത് അനിഷ്ടകരമായിരുന്നെങ്കിലും ദൈവം പറഞ്ഞതനുസരിച്ച് ദാസിയേയും മകനെയും പുറത്താക്കിക്കളഞ്ഞു. എങ്കിലും അബ്രഹാമിന്‍റെ മകന്‍ ‍എന്ന പരിഗണനയാല്‍ ദൈവം ബാലനെ വലിയ ജാതിയാക്കുമെന്നു അബ്രഹാമിനോട് പറഞ്ഞു, അവന്‍ പാരാന്‍ മരുഭൂമിയില്‍ പാര്‍ത്തു. വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു മിസ്രയീം ദേശത്ത് നിന്ന് ഒരു ഭാര്യയെ കൊണ്ട് വന്നു. (ഉല്പത്തി. 21:8-21) 

  ഇതാണ് യിസഹാക്കിനെക്കുറിച്ചുള്ള വിവരണം. ഇതിലെങ്ങും അബ്രഹമോ മകനോ മക്കയില്‍ വന്നതായി ഒരു സൂചനയുമില്ല. അബ്രഹാം പ്രയാണം ചെയ്ത ദേശങ്ങളുടെ  വ്യക്തമായ വിവരണം ബൈബിള്‍ നല്‍കുന്നുണ്ട്. കനാനില്‍നിന്ന് പത്തെഴുന്നൂറ്റന്‍പതു മൈല്‍ ദൂരെ കിടക്കുന്ന മക്കയില്‍ അബ്രഹാം പോയതായി ബൈബിളിലോ  പുറത്തുള്ള പുരാതനമായ ഒരു ചരിത്രരേഖയിലോ പറയുന്നില്ല. 

 അബ്രഹാം ഹാഗാരിനെയും മകനെയും പുറത്താക്കിയതിനു ശേഷമാണ്‌ അവര്‍ മെക്കയിലേക്ക് പോയത് എന്ന് ചിലര്‍ ‍വാദിക്കുന്നു. പാരാന്‍ മെക്കയുടെ അടുത്തുള്ള  സ്ഥലമായിരുന്നത്രേ! യുക്തിക്ക് നിരക്കാത്ത വാദമാണിത്‌ . ഈജിപ്റ്റ്‌ സ്വദേശിയായ  ഒരു അടിമ സ്ത്രീയെ കനാനിലേക്ക് കൊണ്ട് വരുന്നു. ചില വര്‍ഷങ്ങള്‍ക്കുശേഷം  അവളെയും മകനെയും അവളുടെ യജമാനന്‍ കനാനിലെ വീട്ടില്‍നിന്ന് ഇറക്കി  വിടുന്നു. ഈ അടിമസ്ത്രീ ബാലനായ തന്‍റെ മകനെയും കൊണ്ട് തന്‍റെ സ്വന്തക്കാരും ബന്ധക്കാരും പരിചയക്കാരുമുള്ള, തനിക്കു മനസ്സിലാകുന്ന ഭാഷ സംസാരിക്കുന്ന ജനങ്ങളുള്ള, തനിക്കു സുപരിചിതമായ തന്‍റെ സ്വദേശത്തേക്ക് തിരിച്ചു പോകുമോ, അതോ തനിക്കു തീര്‍ത്തും അപരിചിതമായ ജനങ്ങളുള്ള, ഭാഷപോലും അറിയാത്ത, തന്‍റെ സ്വദേശത്ത് നിന്ന് ആയിരത്തിലധികം കിലോമീറ്റര്‍ ദൂരത്തുള്ള ഒരു ദേശത്തേക്ക് പ്രവാസിയായി പോകുമോ? വായനക്കാര്‍ ചിന്തിക്കുക! അവന്‍ വളര്‍ന്നപ്പോള്‍ അവന്‍റെ അമ്മ അവനു ഈജിപ്തില്‍ നിന്ന് ഭാര്യയെ കൊണ്ടുവന്നു എന്ന് പറഞ്ഞിരിക്കുന്നതില്‍ നിന്നും ഹാഗാര്‍ ഈജിപ്തിനോടടുത്ത പ്രദേശത്താണ് യിശ്മായേലിനോപ്പം താമസിച്ചിരുന്നതെന്ന് പകല്‍ പോലെ വ്യക്തം!!

  ഇങ്ങനെ അബ്രഹമുമായി യാതൊരുവിധ ബന്ധവുമില്ലാത്ത ഒരു ജനവിഭാഗത്തില്‍ ജനിച്ചു വളര്‍ന്ന മുഹമ്മദിന് ന്യായപ്രമാണം അനുസരിക്കേണ്ട യാതൊരു ബാധ്യതയുമില്ല എന്നതാണ് സത്യം. എങ്കിലും ശ്രീ. ഈസാ മുഹമ്മദ്‌ തന്‍റെ പുസ്തകത്തില്‍ വാദിക്കുന്നത് മുഹമ്മദ്‌ മോശെയുടെ ന്യായപ്രമാണം അനുഷ്ഠിച്ചിരുന്നെന്നും ആ ന്യായപ്രമാണമനുസരിച്ചാണ് ഇസ്ലാം മതം സ്ഥാപിച്ചതെന്നുമത്രേ!!

ഖുറാനില്‍ അള്ളാഹു ന്യായപ്രമാണം നല്‍കിയിട്ടുണ്ടോ? 

  പത്തു കല്‍പനകളോ അനുബന്ധമായി നല്‍കപ്പെട്ട 603 കല്‍പനകളോ ഉള്‍പെട്ട  ന്യായപ്രമാണം 6666 വചനങ്ങളുള്ള ഖുറാനില്‍ ഒരിടത്തുമില്ല. എന്ന് മാത്രമല്ല,  ന്യായപ്രമാണത്തിലെ വിശുദ്ധമായ (റോമ.7:12) ധാര്‍മ്മിക നിയമങ്ങള്‍ക്ക്   എതിരായ അനേകം കല്പനകള്‍ അള്ളാഹു മുഹമ്മദ് വഴി നല്‍കിയിട്ടുമുണ്ട്.  (അവ നമുക്ക് വഴിയെ പരിശോധിക്കാം). ന്യായപ്രമാണമേ ലഭിച്ചിട്ടില്ലാത്ത ഇവര്‍  ന്യായപ്രമാണം അനുഷ്ഠിക്കണമെന്നും പറഞ്ഞു ബഹളം കൂട്ടുന്നതും പുത്തന്‍ മുസല്‍മാന്‍ അതിനു ഓശാന പാടുന്നതും കാണുമ്പോള്‍ ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക്   നല്ല നേരം പോക്കിനുള്ള വകയുണ്ടെന്നു സമ്മതിക്കാതെ തരമില്ല.

മുഹമ്മദ്  ന്യായപ്രമാണം അനുസരിച്ചിരുന്നോ? 

  നമുക്ക് ഓരോന്നോരോന്നായി  പരിശോധിച്ച് നോക്കാം. 

1.)പരിേഛദന: യഹോവ മോശെ മുഖാന്തിരം യിസ്രായേല്‍മക്കള്‍ക്ക്‌ ന്യായപ്രമാണം നല്‍കുന്നതിനും 400 വര്‍ഷം മുന്‍പാണ് (ഉല്പത്തി.15:13-16) യഹോവയായ ദൈവം തന്‍റെ സ്നേഹിതനായ (യാക്കോബ് 2:23) അബ്രാമിന്‍റെ പേര് അബ്രഹാം എന്ന് മാറ്റിയതിനു ശേഷം പരിേഛദന എന്ന നിയമം കൊടുക്കുന്നത്. (അബ്രാം എന്നതിന് 'ജനതകള്‍ക്ക് പിതാവ്' എന്നര്‍ത്ഥം. അബ്രഹാം എന്നതിന് 'ബഹുജനതകള്‍ക്ക് പിതാവ്' എന്നാണര്‍ത്ഥം. അബ്രഹമില്‍നിന്ന് ധാരാളം ജനതകള്‍ ഉത്ഭവിക്കും എന്നാണു ഈ പേര് മാറ്റത്തിലൂടെ ദൈവം വെളിപ്പെടുത്തിയത് . അബ്രഹാമിനും അബ്രഹാമിന്‍റെ ശേഷം അവന്‍റെ സന്തതിക്കും ദൈവത്തിനും മദ്ധ്യേയുള്ളതും അവര്‍ പ്രമാണിക്കേണ്ടതുമായ പരിേഛദന എന്ന നിയമത്തിലെ വ്യവസ്ഥകള്‍ ഇപ്രകാരമായിരുന്നു:

a) തലമുറ തലമുറയായി പുരുഷ പ്രജയൊക്കെയും പരിേഛദനയേല്‍ക്കണം (ഉല്പത്തി.17:10) 

b) എട്ടാം ദിവസമാണ് പരിേഛദനയേല്‍ക്കേണ്ടത്.  (ഉല്പത്തി.17:12) 

c) വീട്ടിലുള്ള എല്ലാ പുരുഷ സന്തതികളും പരിേഛദനയേല്‍ക്കണം (ഉല്പത്തി.17:12)

d) പരിേഛദനയേല്‍ക്കാത്തവനെ ജനത്തില്‍ നിന്ന് േഛദിച്ചു കളയണം. (ഉല്പത്തി.17:12 )

     ഒന്നാം ദിവസം മുതല്‍ ഏഴാം ദിവസത്തിനുള്ളിലോ ഒമ്പതാം ദിവസം മുതലുള്ള ഏതു ദിവസത്തിലോ പരിച്ചേദനയേറ്റാലും അത് ദൈവിക നിയമത്തിനു  എതിരാണ്. കൃത്യം എട്ടാം ദിവസം തന്നെ പരിച്ചേദനയേറ്റെങ്കില്‍ മാത്രമേ അത് ദൈവിക ന്യായപ്രമാണത്തിന് അനുസൃതമാകുകയുള്ളൂ. മുഹമ്മദ്‌ എട്ടാം ദിവസം പരിേഛദന ഏറ്റതായി ഒരു തെളിവും ഖുറനിലോ ഹദീസിലോ ഇല്ല. 
  സ്ത്രീ പുരുഷന്മാര്‍ പരിേഛദന ഏറ്റതിനെക്കുറിച്ച് ധാരാളം കഥകള്‍ ഹദീസുകളില്‍ ഉണ്ടെങ്കിലും മുഹമ്മദിന്‍റെ പരിച്ചേദനയെക്കുറിച്ച് ഹദീസ് രചയിതാക്കള്‍ മറന്നു പോയെന്നു തോന്നുന്നു. പ്രബലരായ സ്വഹാബിമാരുടെ പരിേഛദനയെക്കുറിച്ചും അവര്‍ വായ തുറക്കുന്നില്ല.

  ഇവിടെ ഒരു കാര്യം നാം ഓര്‍ക്കണം, മോശെയുടെ ന്യായപ്രമാണവും പരിേഛദനയും പ്രസംഗിക്കാനാണ് ഈസാ നബി വന്നതെന്നും ഈസാ നബിയുടെ ആ സന്ദേശത്തെ അട്ടിമറിച്ചു ഇന്ന് കാണുന്ന ക്രിസ്റ്റ്യാനിറ്റിക്കും പുതിയ നിയമത്തിനും രൂപം കൊടുത്തത്  പൗലോസ്‌  ആണെന്നും പൗലോസ്‌ ചെയ്ത ഈ വഞ്ചനയ്ക്ക് പരിഹാരം വരുത്തി മോശെയുടെ ന്യായപ്രമാണവും പരിേഛദനയും പുന:സ്ഥാപിക്കാന്‍ ആണ് മുഹമ്മദ്‌ വന്നതെന്നുമാണ് ശ്രീ.മുഹമ്മദ്‌ ഈസാ വാദിക്കുന്നത്. പക്ഷെ എന്ത് ചെയ്യാം, ഇതെല്ലാം പുന:സ്ഥാപിക്കാന്‍ വന്നയാളോട് പരിേഛദനയേല്‍ക്കണമെന്നു പറയാന്‍ പോലും അല്ലാഹു മറന്നു പോയി!!

  നിങ്ങള്‍ പരിച്ചേദനയേല്‍ക്കണം എന്ന് പറയുന്ന ഒരൊറ്റ ആയത്ത് പോലും ഖുറാനില്‍‍ ഇല്ല.  ശബ്ബത്ത്  ആചരിക്കുക,  മൃഗങ്ങളുടെ  മേദസ്സും  ഒട്ടക മാംസവും ഭക്ഷിക്കുന്നതിനുള്ള നിരോധനം തുടങ്ങി ബൈബിളിലുള്ള അനേകം കാര്യങ്ങള്‍ മുസ്ലിങ്ങള്‍ നിഷേധിക്കുമ്പോള്‍ ബൈബിളിലുള്ളതും ഖുറാനില്‍ ഇല്ലാത്തതുമായ പരിേഛദന മാത്രം തങ്ങള്‍ക്കു വേണം എന്ന് മുസ്ലിങ്ങള്‍ നിര്‍ബന്ധം പിടിക്കുന്നത് എന്തുകൊണ്ട്??

 അതില്‍ തന്നെ വേറെ ഒരു കാര്യം ബൈബിള്‍ അനുശാസിക്കാത്ത സ്ത്രീകളുടെ പരിേഛദന മുഹമ്മദ്‌ അനുശാസിച്ചു എന്നതാണ്. 

    "narrated Umm Atiyyah al-Ansariyyah: 'A woman used to perform sircumcision in Madina. The prophet (pbuh) said to her: do not cut  severely as that is better for a woman and more desirable for a husband." (Sunan Abu Dawud, book 41, hadees number 5251). 

  മുകളില്‍ പറഞ്ഞ ഈ ഹദീസ് അനുസരിച്ച് സ്ത്രീകള്‍ പരിേഛദനയേല്‍ക്കുന്നത് പുരുഷന് ലൈംഗികസുഖം കിട്ടാന്‍ വേണ്ടിയാണെന്ന് വ്യക്തം. യഹോവയായ ദൈവം പരിേഛദന നല്‍കിയതിന്‍റെ ഉദ്ദേശ്യം എന്താണെന്ന് പോലും സര്‍വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിനോ അല്ലാഹുവിന്‍റെ പ്രവാചകനോ അറിയില്ലായിരുന്നു എന്ന് ചുരുക്കം!!!     (തുടരും....)

Monday, 21 November 2011

മുഹമ്മദും ന്യായപ്രമാണവും (ഭാഗം-6)

                apl½Zpw \ymb{]amWhpw (`mKwþ6)
                   A\n IpamÀ hn. A¿¸³
6.)\nsâ A¸t\bpw A½tbbpw _lpam\n¡pI.
(]pd¸mSv.20:12)
    Cu I¸\ ]utemkv As¸mkvXe\pw \ÂIp¶pWvSv.Ipªp§tf, \n§fpsS A½b¸·msc IÀ¯mhn A\pkcn¸n³; AXv \ymbatÃm' (Ft^kyÀ 6:1). apl½Zv P\n¡p¶Xn\p apt¼ ]nXmhpw Ggv hbÊpÅt¸mÄ amXmhpw CltemI hmkw shSnªXn\m Cu A©mw I¸\ A\pkcn¡mt\m \ntj[n¡mt\m Ahkcw In«nbnÃ.  
7.) sIme sN¿cpXv (]pd¸mSv.20:13)
sImesN¿cpXv F¶v ]dªncn¡p¶Xv IpähmfnIÄ¡pÅ h[in£sb Aà sIme]mXIs¯bmWv F¶v {]tXyIw a\Ênem¡Ww. HcmÄ sN¿p¶ Ipä¯nsâ Xo{hXb\pkcn¨v h[in£ hsc \ÂIm³ ]gb\nba¯n hyhØbpWvSv. I®n\v I®v, ]Ãn\v ]Ãv, cà¯n\v càw, Poh\v Poh³ F¶Xmbncp¶p \ymb{]amW¯nsâ \oXn. IpäanÃm¯ a\pjycàw sNmcnbp¶Xn's\bmWv ss__nÄ sIme]mXIw F¶Xp sImWvSv AÀ°am¡p¶Xv.

   ssZh¯nsâ lrZb{]ImcapÅ a\pjy³ F¶v ssZhhN\¯n ]dbp¶ ZmhoZv IpäanÃm¯ càw sNmcnªt¸mÄ apJ]£w IqSmsX AXn\pw in£ hn[n¨ ssZhamWv ss__nfnse btlmh. F¶m JpÀB\nse AÅmlp A§s\bÃ. Hcp kw`hw lZokn \n¶v ]cntim[n¡mw.
kzlolv apÉow, hmeyw 2, `mKw 32, lZokv \¼À 754:
    kea¯v_v\p AIzAv \nthZ\w: R§Ä \_ntbmsSm¸w lhmkn³ tKm{X¡mtcmSv bp²w sNbvXp. R§Ä dkqensâ IqsS `£Ww Ign¨psImWvSncn¡pt¼mÄ HcmÄ AhnsS Hcp Nph¶ H«I¸pd¯p h¶p. H«Is¯ ap«p Ip¯n¨p. F¶n«v Xsâ `mWvV¯n \n¶v  Hcp IbsdSp¯p H«Is¯ _Ôn¨p. ]ns¶ BfpItfmsSm¸w `£Ww Ign¡m³ apt¶m«v h¶p. At±lw (R§sf) t\m¡m³ XpS§n. R§fn ZpÀºecpw hml\w IpdhpÅhcpapWvSv. R§fn NneÀ \S¡p¶hcmbncp¶p. AXnthKXbn AbmÄ \S¶p. AbmÄ H«I¯nsâbSp¯p sN¶p. AXnsâ _Ô\agn¨p. ]ns¶ AXns\ ap«pIp¯n¨p AXnsâ ]pd¯v Ccp¶p. AXns\ sXfn¨p. H«Iw At±ls¯bpambn thK¯n t]mbn. Abmsf asämcmÄ Hcp Idp¯ s]s®m«I¸pd¯p Ibdn ]n´pSÀ¶p. kea¯v ]dbp¶p: Rm\pw AXnthKXbn ]pds¸«p. Rm³ s]s®m«I¯nsâ ]n³`mK¯mbncp¶p. Rm³ apt¶m«v Kan¨v AbmfpsS H«I¯nsâ ]pdInse¯n. ]ns¶bpw apt¶m«v \o§n. (AbmfpsS) H«I¯nsâ ISnªm¬ ]nSn¨p H«Is¯ ap«pIp¯n¨p. AbmÄ \ne¯v Imeq¶nbt¸mÄ Rm³ hmÄ Ducn AbmfpsS Xe¡v sh«n. AbmÄ Xmsg hoWp. ]ns¶ Rm³ H«Is¯ sXfn¨p \S¶p. AXnsâ ]pd¯v H«I¡«nepw Bbp[hpap­WvSmbncp¶p. B kab¯v \_n Fs¶ kzoIcn¨p. IqsS P\§fpw. \_n tNmZn¨p: BcmWv Abmsf sIm¶Xv?' BfpIÄ ]dªp: C_v\p AIvhAv.' \_n ]dªp: FÃm D]IcW§fpw At±l¯n\mWv.'

      apl½Zntâbpw A\pbmbnIfptSbpw kz`mhw F{]ImcapÅXmsW¶v Nn´mtijn \in¨n«nÃm¯ BfpIÄ¡v Cu lZokv hmbn¨m a\ÊnemIpw. \nc]cm[nbmb Hcp hgnt]m¡s\ ImcWw IqSmsX h[n¨v AbmfpsS hkvXphIIÄ X«nsbSp¡p¶hcpw CÉmanI temI¯v BZcn¡s¸Sp¶Xp ImWpt¼mÄ AÅmlphnsâ [mÀ½nIt_m[w F{]ImcapÅsX¶v ]nSnIn«p¶p. B a\pjy³ sNbvX sXsä´mWv? apÉow ssk\yw hml\arK§fnÃmsX k©cn¡pt¼mÄ kz´ambn Hcp H«Iw AbmfpsS ssIhiapWvSmbnt¸mbtXm? AtXm ssZh¯nsâ {]hmNI³ F¶hImis¸«p \S¡p¶bmfpsS ASp¯v Poh\p `ojWnbpWvSmInà F¶v hnizkn¨v hgnbm{X¡nSbn apl½Zntâbpw Iq«cptSbpw ASp¯v \nÀ`b\mbn F¯ns¸«tXm? kea¯v_v\p AIvhAv sNbvX Zpjv{]hr¯n¡v X¡ in£ sImSpt¡WvSXn\p ]Icw AbmÄ¡v sImÃs¸«hsâ apX sImSp¡pIbmWv ImcpWy¯nsâ {]hmNI³' sNbvXXv. CXpt]msebpÅ kw`h§Ä lZokpIfn C\nbpapWvSv. IpäanÃm¯ càw Nn´p¶ Imcy¯n ImcpWy¯nsâ {]hmNI\pw A\pbmbnIÄ¡pw bmsXmcp a\:km£n¡p¯pw DWvSmbncp¶nsöv B lZokpIÄ \t½mSv ]dbp¶p.
  apl½Znsâ BZy PohNcn{Xamb C_v\p Ckvlm¡nsâ kodm dkq AÅm' (AÅmlphnsâ ZqXsâ PohNcn{Xw F¶mWv kodm dkq AÅm F¶Xnsâ AÀ°w. BZyambn ]pkvXI cq]¯n t{ImVoIcn¡s¸« lZokv Bb kzlolp _pJmcn'tb¡mÄ IpdªXv 125 hÀjw apt¼ cNn¡s¸«XmWv kodm dkq AÅm.) ]cntim[n¨m In«p¶ hnhc§Ä \s½ A¼cn¸n¡p¶XmWv. _ZÀ bp²¯n a¡bnepÅ Ad_nIÄ apÉo§fpsS I¿m sImÃs¸«Xdnªt¸mÄ apl½Zns\Xnsc Bt£]lmkyamb IhnXIÄ FgpXnbXn\,v A_p A^m¡v F¶p t]cpÅ 120 hbÊmb Hcp sblqZ hr²s\, cm{Xnbn AbmÄ Dd§n¡nS¡pt¼mÄ apl½Znsâ \nÀt±i {]Imcw kmenw C_v\p DabvÀ F¶ kzlm_n h[n¨ Imcyw tcJs¸Sp¯nbn«pWvSv. (Ibn Ishaq, Sira Rasul Allah, transilated by Alfred Guillumi,  page 675) C_v³ kAZnsâ In¯m_v A X_mJ¯v A I_oÀ, hmeyw 2, t]Pv 31; Aen ZkvXnbpsS "23 years, A Study of the Prophetic carreer of Muhammad", t]Pv 3 F¶nhnS§fnepw Cu kw`hw hnhcn¨n«pWvSv.
     A_q A^m¡v Hcn¡epw apl½Znsâ Poh\v `ojWnbmbncp¶nà Ft¶mÀ¡Ww. a¡bnse Ad_nItfmSpWvS­mbncp¶ kvt\l¯nsâbpw kulrZ¯ntâbpw t]cn AhcpsS sImebmfnsb Xsâ IhnXIfneqsS Bt£]n¨p F¶ Ipä'aÃmsX thsd H¶pw AbmÄ sNbvXn«nÃ. Xsâ kplr¯p¡sf h[n¨bmsf ]pIgv¯ns¡mWvSv AbmÄ IhnXIÄ cNn¡Wambncp¶p F¶mtWm \n§Ä ]dbp¶Xv?
      AXn\p tijapWvSmb kw`h§Ä apIfn ]dª aq¶v ]pkvXI§fnepw \ÂInbn«pWvSv. AXv asämcp sIme]mXI¯nsâ hnhcWamWv. AXpw Npcp¡n hnhcn¡mw:
     A_p A^m¡nsâ sIme]mXI¯nt\mSpÅ {]Xntj[ambn asämcp sblqZ Ihb{Xnbmb Akva _nµv aÀÆm³ F¶ bphXn apl½Zns\Xnsc Hcp IhnX cNn¨p. Cu IhnXbneqsS CÉmansâ {]hmNIs\ h[n¡m³ AhÄ Blzm\w sNbvXp. Cu hnhcw apl½Znsâ sNhnbnse¯nbt¸mÄ Akva _nµv aÀÆms\ h[n¡m³ DssaÀ _n³ A AZnbv A Jm¯ansb {]hmNI³ Ab¨p. Akva¡v sNdnb A©v Ip«nIfmWv DWvSmbncp¶Xv. DssaÀ cm{Xnbn AkvabpsS ho«n sN¶t¸mÄ \mev B¬Ip«nIÄ AkvabpsS CS¯pw he¯pw CfbIp«n ]m IpSn¨p sImWvSv AkvabpsS amdnS¯n InS¶pw Dd§nt¸mbncp¶p. \à Dd¡¯nembncp¶ AkvabpsS amdnS¯n \n¶v Ipªns\ amänb tijw DssaÀ Xsâ hmÄ AkvabpsS \áamb amdnS¯n Ip¯nbnd¡pIbpw AXv AhfpsS apXpIv Xpf¨v ]pd¯p hcnIbpw sNbvXp. Dd¡¯n \n¶v sR«nbpWÀ¶v Icbp¶ ]n©p Ipªp§fpsS ap¼nen«v AhcpsS A½sb sIm¶p IfªXn\p tijw DssaÀ cmhnse Xs¶ {]hmNIsâ ap¶n lmPcmbn Akvasb h[n¨ Imcyw Adnbn¨p. {]hmNIsâ {]XnIcWw C§s\bmbncp¶p: "AÅmlphnt\bpw Ahsâ {]hmNIt\bpw klmbn¨ Hcmsf ImWm³ Bsc¦nepw B{Kln¡p¶psh¦n AhÀ DssaÀ _n³ AZnbv A Jm¯ansb t\m¡ns¡mÅs«
    Akvabpw apl½Znsâ Poh\v Hcp `ojWnbmbncp¶nÃ. A_p A^m¡pw Akvabpw bmsXmcp hn[ A[nImc t{iWnbnepw DÄs¸«hcÃ. AhÀ aZo\bn Xmakn¡p¶hÀ t]mepambncp¶nÃ. A_p A^m¡ntâbpw AkvabptSbpw `h\¯n \n¶v cm{Xn apgph³ bm{X sNbvXmWv sImebmfn apl½Zn\Sps¯¯p¶Xv. A{X Zqc¯nembncp¶p AhcpsS tKm{X§Ä Xmakn¨ncp¶Xv. AhcpsS IhnXIÄ apl½Zn\v A\njvSIcambncs¶¦n AhcpsS tKm{X¯eh·mtcmSv ]dªv Ahsc in£n¸n¡Wambncp¶p. AÃmsX, 120 hbÊpÅ Hcp ]Sphr²t\bpw 5 a¡fpsS ap¼nen«v AhcpsS A½tbbpw Ccp«nsâ adhn sh«ns¡mÃn¡p¶XmtWm {]hmNI[À½w? C\n AhÀ sN¿p¶Xv icnbsæn AÅmlphn\v AhcpsS Poh³ FSp¯m aXnbmbncp¶tÃm, A§s\bmsW¦nÂ, apl½Zns\ Bcpw Ipäs¸Sp¯pIbpanÃmbncp¶p. ]s£, Hcp Pohs\Sp¡m\pÅ iàn t]mepw AÅmlphn\v CÃmXncp¶Xp sImWvSmWv "AÅmlphnt\bpw Ahsâ {]hmNIt\bpw klmbn¡m³ DssaÀ _n³ AZnbv A Jm¯an Bhiyambn hcp¶Xv.
     XoÀ¶nÃ, C\nbpapWvSv C¯cw h[§Ä At\Iw. hnkvXmc `b¯m Npcp¡n hnhcn¡mw Nne kw`h§Ä.
1.    apl½Zv sa¡bnembncp¶ kab¯v t]Àjybnse cmPm¡·mcptSbpw bp²hoc·mcptSbpw IYIÄ ]dªncp¶ AÂþ\ZÀ _n³ lmcnYv Fs¶mcmÄ DWvSmbncp¶p. Hmtcm IY ]dªp Xocpt¼mgpw AbmÄ ]dbpw: "apl½Zpw CXpt]mse¯s¶bpÅ IYIfmWv ]dbp¶Xv. F¶n \n¶v tI« IYIfmWv apl½Zv ]et¸mgpw tIm¸nbSn¨v ssZhhN\amsW¶v ]dªv AhXcn¸n¡p¶Xv.  Cu Btcm]W§sf¡pdn¨v JpÀB³ ]dbp¶Xv t\m¡pI: kXy\ntj[nIÄ ]dªp: CXv (JpÀB³) Ah³ sI«n¨a¨ \pW am{XamIp¶p. thsd Nne BfpIÄ Ahs\ AXn\v klmbn¨n«papWvS­v.' F¶m A\ymb¯nepw hymP¯nepw Xs¶bmWv Cu Iq«À hs¶¯nbncn¡p¶Xv. CXv ]qÀÆ·mcpsS sI«pIYIÄ am{XamWv, Ch³ CXv FgpXnsh¨ncn¡p¶p. F¶n«Xv cmhntebpw sshIpt¶chpw Ah\v hmbn¨v tIĸn¡s¸Sp¶p' F¶pw AhÀ ]dªp' (kqdm.25:4,5) (kqdm.68:15; 83:13; 52:33 F¶nXymZn `mK§fnepw apl½Znsâ kaImeo\cpsS CXp t]msebpÅ A`n{]mb§Ä tcJs¸Sp¯nbn«pWvSv.)
     F´mbmepw _ZÀ bp²¯n XShpImc\mbn ]nSn¡s¸«hcpsS Iq«¯n AÂþ\Zdpw DWvSmbncp¶p. bp²¯ShpImcpsS _Ôp¡fn \n¶v henb XpI tamN\{Zhyambn hm§n XShpImsc apl½Zv hn«b¨p. ]s£, AÂþ\Zdns\ IWvSt¸mÄ, Ah³ henb XpI \ÂImsat¶än«pw apl½Zv k½Xn¨nÃ. XncnsI aZo\bnte¡pÅ bm{Xbn apl½Znsâ \nÀt±i {]Imcw  AÂþ\Zdnsâ Xe Aen sh«n¡fªp. (Ibn Ishaq, t]Pv 136, 163, 181,308)
2.   AÂþ\Zdnsâ AhØ Xs¶bmWv DJv_ _n³ A_p apsshZn\papWvSmbXv. At±lhpw apl½Zns\ ]cnlkn¨p sImWvSv Km\§Ä FgpXnbncp¶ Bfmbncp¶p. At±lhpw _ZÀ bp²¯n XShpImc\mbn ]nSn¡s¸«p. AÂþ\Zdns\t¸mse¯s¶, tamN\{Zhy hmKvZm\w apl½Zv XÅn¡fªp, XesIm¿m³ D¯chn«p. DJv_ thZ\tbmsS tNmZn¨p: C\n Fsâ Ipªp§sf Bcv t\m¡pw, apl½tZ?' "\cIw! AÅmlphnsâ ZqX³ Aedn. ASp¯ \nanjw kzlm_nIfnsemcmfpsS hmÄ DJv_bpsS Igp¯n ]Xn¨p. (Ibn Ishaq, t]Pv 308. kzlolv _pJmcnbpw apÉoapw Cu kw`hw hnhcn¡p¶pWvSv. C_v\p Ckvlm¡nsâ dnt¸mÀ«n apl½Zv AhcpsS ih¡pgnbnte¡v t\m¡n AÂþ\Zdntâbpw DJv_bptSbpw ihicoc§sf ]cnlkn¡p¶ cwK§fpvWvSv.) _ZÀ bp²¯n XShpImcmbn ]nSn¡s¸«hcn Cu cWvSp t]scmgnsI _m¡nsbÃmhtcbpw tamN\{Zhyw hm§n apl½Zv hn«b¨p F¶p IqSn HmÀ¡Ww!
    C\nbpÅ sIme]mXI§fpsS Ncn{Xw ]e kµÀ`§fnembn Cu ]pkvXI¯n ]dbp¶Xp sImWvSv Ct¸mÄ ChnsS D²cn¡p¶nÃ. Cu sImÃs¸«hscÃmw Xs¶ apl½Zns\ hnaÀin¨p sImWvSv IhnXItfm Km\§tfm cNn¨hcmWv. hnaÀi\t¯mSpÅ apl½Znsâ AklnjvWpX F{Xt¯mfapWvsS­¶v a\Ênem¡m³ CXv \s½ klmbn¡pw. apl½Znsâ A\pbmbnIfmb C¶s¯ apÉow `cWm[nImcnIfptSbpw kz`mhw apl½Zn\p XpeyamsW¶v a\Ênem¡m³ Ad_n B{^n¡³ \mSpIfnte¡v t\m¡nbm aXn. k±mw lpssk³, apA½À K±m^n, kAZv A _mjÀ, Bb¯pÅm sJmssa\n, ssk\p B_nZo³, tlmkv\n ap_mdIv XpS§n CjvSw t]mse DZmlcW§Ä. Cu {Iqc·mcmb GIm[n]XnIfpsS  hnaÀi\§tfmSpÅ AklnjvWpXm at\m`mhw AhcpsS amXrIm]pcpj\n \n¶ÃmsX thsd FhnsS \n¶mWv AhÀ¡v In«nbXv? C¶s¯ Zmhm {]kwKIÀ AhXcn¸n¡p¶ hn[¯nembncp¶nà apl½Zntâbpw kzlm_namcptSbpw kz`mhw F¶v Cu BZyIme apÉow {KÙ§Ä hmbn¨m \n§Ä¡pw ]nSnIn«pw.
   (C¡YIsfm¶pw ]cnjvIrX a\pjyÀ AdnbcpsX¶ B{Kl¯memWv Cu lZokpIfpw kodIfpw ChÀ k¼qÀ® cq]¯n aebmf¯ntem aäp `mjIfntet¡m ]cn`mjs¸Sp¯m¯Xv. Ad_nbn Xs¶ CsXÃmw hmbn¨p a\Ênem¡m³ F{X t]À¡p Ignbpw? lZokpIÄ am{XaÃ, JpÀB\pw aäp `mjIfnte¡v ]cn`mjs¸Sp¯p¶Xns\ hne¡p¶Xnsâ ImcWw CXp Xs¶. apl½Znsâ hm¡pIÄ Xs¶ AXn\p sXfnhv. kzlolv apÉow, hmeyw 3, `mKw 33, lZokv \¼À 94þ C§s\ hmbn¡p¶p: C_v\p DaÀ \nthZ\w: \_n ]dªp: \n§Ä JpÀB\pambn bm{X sN¿cpXv. i{Xp AXv ssI¡em¡p¶Xns\¡pdn¨v Rm³ \nÀ`b\Ã. A_p A¿q_v ]dªp: i{Xp AXv ssIhis¸Sp¯n AXpambn \n§tfmSv XÀ¡n¡pw.' lZokv \¼À 92þ i{XpcmPyt¯¡v JpÀB\pambn bm{X sN¿p¶Xv hne¡nbncn¡p¶p' F¶p IqSnbpWvS­v. i{Xp¡fpsS tNmZy¯n\p ap¼n JpÀB\v ]nSn¨p \n¡m³ IgnbpIbnsö Imcyw apl½Zn\v \Ãh®w Adnbmambncp¶p F¶Xn\v Cu lZokv \sÃm¶m´cw sXfnhmWv. A´y{]hmNI\neqsS apgptemI¯n\pw th­WvSn AhXcn¸n¡s¸« JpÀB³' Fs¶ms¡ C¶s¯ Zmhm {]kwKIÀ IWvTt£m`w sNbvXmepw apl½Zv AXv Ad_nIÄ¡p thWvSn am{XapÅXmsW¶mWv IcpXnbncp¶Xv.
      CXv ss__nfpambn H¶v XmcXys¸Sp¯n t\m¡Ww. temIs¯ \qdv IW¡n\v `mjIfn en]n DWvSm¡nbXv {InkvXy³ anj\dnamcmWv. ss__nÄ B `mjIfnte¡v XÀÖa sN¿m³ thWvSnbmbncp¶p AXv. \½psS aebmf `mjbn¯s¶ BZys¯ hymIcW {KÙw cNn¨Xv PÀ½\nbn \n¶v tIcf¯nse¯n aebmfw ]Tn¨ slÀ½³ KpWvSÀ«v F¶ anj\dnbmWv. ChnsSbpÅ A¶s¯ kmlnXy¯¼pcm¡·mÀ kwkvIrX¯nepw aWn{]hmf¯nepw am{Xw kmlnXycN\ \S¯ns¡mWvSncp¶t¸mÄþ aebmf¯nsegpXp¶Xv A[:IrX kmlnXyambn ]cnKWn¡s¸«p sImWvSncp¶t¸mÄþ PÀ½\nbn \ns¶mcmÄ h¶n«mWv aebmfnIsf aebmf hymIcWw ]Tn¸n¨Xv. F´n\pthWvSnbmWv Hcp ]pcpjmbpÊp apgph³ B a\pjy³ aebmf `mj ]Tnt¡WvSXn\p sNehn«Xv? D¯cw H¶p am{Xw. aebmf `mjbn ss__nÄ ]pd¯nd§pt¼mÄ, hmb\¡mc\v AÀ°w kphyàambn ]nSnIn«Ww!! ssZh¯nsâ ktµiw P\§fnse¯n¡m³ thWvSn {InkvXy³ anj\dnamÀ temI¯nsâ ]etImWpIfn `mjIÄ¡v en]nbpWvS­m¡m\pw hymIcW{KÙw Na¡m\pw X§fpsS PohnXw Dgnªp sh¨t¸mÄ, AÅmlphnsâ ZqX³ ]dbp¶p, Cu ktµiw i{Xp¡fpsS I¿n F¯ns¸Sp¶Xns\¡pdn¨v Rm³ `bapÅh\mWv' F¶v.  Cu Ncn{X hkvXpXsb aqSnsh¨n«mWv C¶s¯ Zmhm {]kwKIÀ JpÀB³ apgptemI¯n\papÅ ktµiamWv' F¶v \nÀeÖw KoÀÆmWaSn¡p¶Xv. GXmbmepw CâÀs\änsâ hcthmSpIqSn hnhc§Ä aqSnshbv¡m³ IgnbmXmbXv Zmhm {]kwKIsc BsI _p²nap«nem¡p¶pWvSv.)
   IpäanÃm¯ càw sNmcnbm³ apl½Zn\pw Iq«mfnIÄ¡pw bmsXmcp aSnbpapWvSmbncp¶nsöv kodIfn \n¶pw lZokpIfn \n¶pw {Kln¡mw. Bdmw {]amW¯nsâ \áamb ewL\§fpsS tLmjbm{XIÄ \n§Ä¡Xn ImWmw.

    ‘IpäanÃm¯ a\pjycàw sNmcnbp¶Xn's\bmWv ss__nÄ sIme]mXIw F¶Xp sImWvSv AÀ°am¡p¶Xv. (XpScpw...)